വാഷിങ്ടൻ: യുഎസ് സംസ്ഥാനമായ മിനസോടയിലെ മിനിയപ്പലിസ് നഗരത്തിൽ ഇമിഗ്രേഷൻ ഏജന്റ് വാഹനപരിശോധനയ്ക്കിടെ ഒരാളെ വെടിവച്ചു കൊന്നതിൽ വ്യാപക പ്രതിഷേധം. രണ്ടാഴ്ച മുൻപ് യുഎസ് പൗരത്വമുള്ള റെനെ നിക്കോൾ ഗുഡ് എന്ന വനിതയെ വെടിവച്ചു കൊന്നതിനു സമീപമാണിത്. കൊല്ലപ്പെട്ട 51കാരന്റെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ കൈവശം തോക്കുണ്ടായിരുവെന്നും ഇയാളെ നിരായുധനാക്കാൻ ശ്രമിച്ചപ്പോൾ അക്രമാസക്തനായെന്നുമാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ അവകാശവാദം. മിനസോടയിലെ ജീവനെടുക്കുന്ന കുടിയേറ്റ പരിശോധനാ നടപടികൾ അവസാനിപ്പിക്കണമെന്നു ട്രംപിനോട് ഗവർണർ ടിം വാൽസ് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു.
‘സ്വന്തം ജീവനും സഹപ്രവർത്തകരുടെ ജീവനും അപകടത്തിലാണെന്ന് ഭയന്നാണ് ഒരു ഇമിഗ്രേഷൻ ഏജന്റ് പ്രതിരോധത്തിനായി വെടിയുതിർത്തത്. സംഭവസ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘം ഉടൻതന്നെ അയാൾക്ക് വൈദ്യസഹായം നൽകിയെങ്കിലും, അവിടെവെച്ചുതന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു’ – യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സമൂഹമാധ്യമത്തിൽ കുറിച്ചു.







