ഇടുക്കി: അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തും നടത്തിയതിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് തഹസിദാർമാർക്ക് നിർദ്ദേശം നൽകിയത്. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കളക്ടറുടെ നിർദ്ദേശം. എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കാനാണ് നിർദേശം. അന്വേഷണത്തിന് സബ് കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ മാസം ഉയർന്ന ആരോപണമാണ് ഇത്. ക്വാറി മാഫിയയുമായുള്ള ബന്ധം ജില്ലയിലെ പാർട്ടി സമ്മേളനങ്ങളിൽ ഉൾപ്പെടെ സി വി വർഗീസിനെതിരെ ഉയർന്നിരുന്നു. പരാതി ഡിസംബർ 11നാണ് കളക്ടർക്ക് പരാതി കിട്ടിയിട്ടുള്ളത്. പരാതിക്കാരൻ പേര് വെളിപ്പെടുത്താതെയാണ് പരാതി നൽകിയിട്ടുള്ളത്. ജീവനിൽ കൊതിയുള്ള ഒരു പൊതു പ്രവർത്തകൻ എന്ന് മാത്രമാണ് കത്തിൽ എഴുതിയിട്ടുള്ളത്.
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഉൾപ്പെടെ ഈ പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പല ഭാങ്ങളിലും അനധകൃത പാറ പൊട്ടിക്കൽ നടക്കുന്നുണ്ട്. ഇതിന് പൊലീസും രാഷ്ട്രീയക്കാരും ഒത്താശ ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമായി അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.







