ദാവോസ്: ഏകാധിപതിയെന്ന് സ്വയം വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിലെ ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിച്ചതിന് പിന്നാലെയാണു ട്രംപ് സ്വയം ഏകാധിപതിയെന്ന് വിശേഷിപ്പിച്ചത്. ഉച്ചകോടിയിൽ നടത്തിയ തന്റെ പ്രസംഗത്തിന് ലഭിച്ച മികച്ച സ്വീകരണത്തെ കുറിച്ചും ട്രംപ് വാചാലനായി.
‘‘ഒരു നല്ല പ്രസംഗം ഞങ്ങൾ നടത്തി. മികച്ച പ്രതികരണങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. ആ പ്രസംഗത്തിന് ഞങ്ങൾക്ക് നല്ല അഭിപ്രായങ്ങൾ ലഭിച്ചെന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഭീകരനായ ഏകാധിപതിയെപ്പോലുള്ള ആളാണ് അയാളെന്ന് സാധാരണയായി അവർ പറയും. ഞാൻ ഒരു ഏകാധിപതിയാണ്. എന്നാൽ ചിലപ്പോൾ നമുക്കൊരു ഏകാധിപതിയെ ആവശ്യമായി വരും. ഇതെല്ലാം സാമാന്യബോധത്തിൽ അധിഷ്ഠിതമാണ്’’ – ട്രംപ് പറഞ്ഞു.
ഇതാദ്യമായല്ല ട്രംപ് സ്വയം ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നത്. 2025 ഓഗസ്റ്റിൽ, തലസ്ഥാനമായ വാഷിങ്ടനിൽ തന്റെ ഫെഡറൽ നിയന്ത്രണം കർശനമാക്കാനും പതാക കത്തിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനുമുള്ള ഉത്തരവുകളിൽ ഒപ്പുവെക്കവേ, ഒരു ഏകാധിപതിയെയാണ് അമേരിക്കക്കാർ ഇഷ്ടപ്പെടുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.







