ഓട്ടവ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കടുത്ത കുടിയേറ്റ നയങ്ങൾക്ക് പിന്നാലെ കാനഡയിലേക്ക് എത്തുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധന. ന്യൂയോർക്ക് – ക്യൂബെക് അതിർത്തിയിലെ സെൻ്റ്-ബെർണാർഡ്-ദെ-ലാക്കോൾ അതിർത്തി കവാടത്തിലൂടെ കാനഡയിലെത്തുന്ന അഭയാർത്ഥികളുടെ എണ്ണം വൻ തോതിൽ വർധിച്ചിരിക്കുകയാണ്.
ട്രംപിൻ്റെ കടുത്ത കുടിയേറ്റ നയങ്ങൾ യുഎസിലെ കുടിയേറ്റക്കാർക്ക് പുറമെ ചില പൗരന്മാരെ പോലും കാനഡയിൽ അഭയം തേടാൻ പ്രേരിപ്പിക്കുകയാണ്. കാനഡ അതിർത്തി സേവന ഏജൻസിയുടെ (CBSA) കണക്കുകൾ പ്രകാരം, ജൂലൈ മാസത്തിൻ്റെ തുടക്കം മുതൽ 5,500-ലധികം അഭയാർത്ഥി അപേക്ഷകൾ കാനഡ സ്വീകരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 263% കൂടുതലാണിത്. ട്രംപ് ഭരണകൂടം താൽക്കാലിക നിയമപരമായ പദവി ഉണ്ടായിരുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ സംരക്ഷണം പിൻവലിക്കുകയും, റെയ്ഡുകൾ വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ആഴ്ച, മെംഫിസിലേക്കും ലോസ് ആഞ്ചലസ്, വാഷിങ്ടൺ എന്നിവിടങ്ങളിലേക്കും നാഷണൽ ഗാർഡിനെ അയക്കാൻ ട്രംപ് അനുമതി നൽകി. ചിക്കാഗോ ഉൾപ്പെടെ മറ്റ് നഗരങ്ങളിലേക്കും ഗാർഡിനെ നിയമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ലക്ഷ്യം നിറവേറ്റാൻ വൈറ്റ് ഹൗസ്, ഏജൻസികൾക്ക് മേൽ ശക്തമായി സമ്മർദ്ദം ചെലുത്തുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.







