ടെഹ്‌റാൻ : പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയുടെ നിഴലിലാഴ്ത്തി ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രതിരോധ സേന (IDF) നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ ടെഹ്‌റാനിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ പ്രമുഖ കേന്ദ്രങ്ങളായ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹൗറി എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.
ഇസ്രയേൽ നടത്തിയ ഈ നീക്കത്തിന് പിന്നാലെ ഇറാനിൽ നിന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങൾക്കും ബങ്കറുകൾക്കും സമീപം തന്നെ തുടരണമെന്ന് ഐ.ഡി.എഫ് കർശന മുന്നറിയിപ്പ് നൽകി. ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.







