ടൊറന്റോ: 2024ൽ ടൊറന്റോയിൽ വിദ്വേഷ പ്രേരിത കുറ്റകൃത്യങ്ങൾ 84 ശതമാനം വർധിച്ചതായി ടൊറന്റോ പോലീസ് സർവീസസിന്റെ റിപ്പോർട്ട്. ബുധനാഴ്ച ടൊറന്റോ പോലീസ് സർവീസസ് ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിൽ കഴിഞ്ഞ വർഷം 209 വിദ്വേഷ പ്രേരിത കുറ്റങ്ങൾ ചുമത്തിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. ഇതിൽ എട്ട് കുറ്റങ്ങൾ പൊതു വിദ്വേഷ പ്രേരണയ്ക്ക് കാരണമായ കുറ്റങ്ങളാണ്. ഇത്തരം കുറ്റകൃത്യങ്ങൾ സംബന്ധിച്ച അന്വേഷണത്തിനും കുറ്റം ചുമത്തലിനും അറ്റോർണി ജനറലിന്റെ അനുമതി ആവശ്യമാണ്.
വിദ്വേഷം ഉളവാക്കുന്ന കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അപമര്യാദയായി പെരുമാറൽ, ആക്രമണം, ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഹരാസ്‌മെന്റ് എന്നിവയാണ്. മതമാണ് കൂടുതലായും കുറ്റകൃത്യങ്ങളിൽ പ്രധാനമായും പ്രശ്‌നമാകുന്നത്. ലൈംഗികത, വംശീയത തുടങ്ങിയവയും കുറ്റകൃത്യങ്ങളിൽ വിഷയമാകാറുണ്ട്.
ജൂതന്മാർ, 2SLGBTQ+ വ്യക്തികൾ, കറുത്ത വംശജർ, മുസ്ലീം സമുദായംഗങ്ങൾ എന്നിവരാണ് ഏറ്റവും കൂടുതൽ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരകളാകുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർധനവുണ്ടായതായും പോലീസ് പറഞ്ഞു. അതേസമയം, കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ കൊലപാതകങ്ങൾ, വെടിവെപ്പുകൾ, കാർ മോഷണം, വീടുകളിൽ അതിക്രമിച്ചു കയറൽ തുടങ്ങിയവ കുറഞ്ഞതായി പോലീസ് മേധാവി മൈറോൺ ഡെംകിവ് മറ്റൊരു റിപ്പോർട്ടിൽ വ്യക്തമാക്കി.