എച്ച്1-ബി വീസ ഫീസ് വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിക്ക് പിന്നാലെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ, മൈക്രോസോഫ്റ്റ് അടക്കം പ്രമുഖ കമ്പനികള്‍. എല്ലാ എച്ച് -1 ബി വിസ ഉടമകളും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും അമേരിക്ക വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ട കമ്പനികള്‍, യുഎസിനു പുറത്തുള്ളവര്‍ സെപ്റ്റംബര്‍ 21 ഈസ്റ്റേണ്‍ ടൈം അര്‍ധരാത്രി 12.01ന് മുന്‍പായി രാജ്യത്ത് തിരികെ പ്രവേശിക്കണമെന്നും നിര്‍ദേശം നല്‍കി.
ജെപിമോര്‍ഗന്റെ ഔട്സൈഡ് ഇമിഗ്രേഷന്‍ കൗണ്‍സിലും എച്ച്-1ബി വിസയുള്ളവരോട് കൂടുതല്‍ നിര്‍ദേശം ലഭിക്കുന്നതുവരെ അമേരിക്കയില്‍ തുടരാനും രാജ്യാന്തര യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എച്ച്-1ബി വിസയും എച്ച്4 വിസയും കൈവശമുള്ളവര്‍ യുഎസില്‍ തുടരണമെന്ന് മെറ്റ ഇമെയില്‍ വഴി നിര്‍ദേശം നല്‍കി. അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ മടങ്ങിവരണമെന്നും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ നിയമം സെപ്റ്റംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും 12 മാസത്തേക്ക് നിലനില്‍ക്കുമെന്നുമാണു ട്രംപ് പറഞ്ഞത്. എച്ച്-1ബി വിസയ്ക്കുള്ള വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറായാണ് ട്രംപ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. അമേരിക്കയില്‍ ഈ വിസ കൈവശം വെച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യാക്കാരാണ്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് മാറ്റം പ്രതീക്ഷിച്ചിരിക്കുന്നവരെ അടക്കം ഇത് സാരമായി ബാധിക്കും.







