ന്യൂയോർക്ക്: അമേരിക്ക-കാനഡ അതിർത്തിയിൽ നാലംഗ ഗുജറാത്തി കുടുംബം തണുത്ത് മരിച്ച സംഭവത്തിൽ രണ്ട് മനുഷ്യക്കടത്തുകാർക്ക് തടവ് ശിക്ഷ വിധിച്ച് യുഎസിലെ കോടതി. ഹർഷ് കുമാർ രമൺലാൽ പട്ടേൽ (29), സ്റ്റീവ് ആൻറണി (50) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഹർഷ് കുമാറിന് 10 വർഷവും സ്റ്റീവ് ആൻറണിക്ക് ആറുവർഷവുമാണ് ശിക്ഷ. ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി ബെൻ, മക്കൾ വിഹാംഗി (11), ധർമിക് (3) എന്നിവരാണ് തണുത്ത് മരവിച്ച് മരിച്ചത്. 2022 ജനുവരിയിലായിരുന്നു സംഭവം. ഇവർ ഗുജറാത്ത് സ്വദേശികളാണ്. മഞ്ഞിൽ തണുത്ത് മരിച്ച നാല് പേരെ കാനഡ അതിർത്തിക്കുള്ളിൽ മാനിട്ടോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് കണ്ടെടുക്കുകയായിരുന്നു.
ഇവരുടെ കൂടെ അതിർത്തി കടക്കാൻ ശ്രമിച്ച ഏഴുപേരെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. മൈനസ് 35 ഡിഗ്രി താപനിലയുള്ളിടത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാനഡയിൽ നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിന്നിൽ വലിയ മനുഷ്യക്കടത്ത് സംഘമാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ മണിക്കൂറുകളോളം കൊടും തണുപ്പിൽ കുടുങ്ങിയതാണ് മരണകാരണം. ആദ്യം മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലിൽ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി. അറസ്റ്റിലായ സംഘം 11 മണിക്കൂർ നടന്നാണ് അതിർത്തി കടന്ന യുഎസിലെത്തിയത്. മരിച്ച കുടുംബത്തിന്റെ ബാഗ് ഇവരിലൊരാളുടെ കൈയിലായിരുന്നു. മരിച്ച കുടുംബവും ഇവർക്കൊപ്പമാണ് സഞ്ചരിച്ചിരുന്നത്. എന്നാൽ രാത്രിയിൽ ഇവർ വഴിമാറി.