വാഷിംഗ്ടൺ : ഗ്രീൻലൻഡും ആർട്ടിക് മേഖലയും കേന്ദ്രീകരിച്ചുള്ള തന്ത്രപ്രധാന നീക്കങ്ങളിൽ നാറ്റോയുമായി അമേരിക്ക ധാരണയിലെത്തി. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആർട്ടിക് സുരക്ഷാ ഉടമ്പടിയുടെ കരട് രൂപമായതായും ഇതിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി ഒന്നിന് നടപ്പിലാക്കാനിരുന്ന വ്യാപാര താരിഫുകൾ തൽക്കാലം പിൻവലിക്കുകയാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കാനഡയും യൂറോപ്യൻ രാജ്യങ്ങളുമായി നിലനിന്നിരുന്ന വ്യാപാര യുദ്ധത്തിന് ഈ നീക്കത്തോടെ താൽക്കാലിക ശമനമാകും. താരിഫ് പിൻവലിക്കാനുള്ള തീരുമാനം ആഗോള വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ആർട്ടിക് മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഒരുപോലെ ഗുണകരമാകുന്ന ഉടമ്പടിയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഉടമ്പടി പൂർണ്ണരൂപത്തിലാകുന്നതോടെ മേഖലയിൽ അമേരിക്കയുടെ പ്രതിരോധ സ്വാധീനം വർദ്ധിക്കും. ഗ്രീൻലൻഡിലെ സുരക്ഷാ സംബന്ധമായ ‘ഗോൾഡൻ ഡോം’ പദ്ധതിയെക്കുറിച്ചും ഗൗരവകരമായ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ അതിർത്തികൾക്ക് പൂർണ്ണമായ സുരക്ഷയൊരുക്കുന്ന മിസൈൽ പ്രതിരോധ കവചമെന്നാണ് ഗോൾഡൻ ഡോം എന്നതുകൊണ്ട് ട്രംപ് ഭരണകൂടം വിഭാവനം ചെയ്യുന്നത്.
തുടർ ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തെ പ്രസിഡന്റ് നിയോഗിച്ചു. ചർച്ചകളുടെ പുരോഗതി സംബന്ധിച്ച് ഈ സംഘം നേരിട്ട് പ്രസിഡന്റിന് റിപ്പോർട്ട് നൽകും. മേഖലയിലെ നാറ്റോയുടെ തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ആർട്ടിക് മേഖലയിലെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.







