ഗ്രീൻലൻഡ് സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഗ്രീൻലൻഡ് വിഷയത്തിൽ അമേരിക്കയെ എതിർക്കുന്ന ഡെന്മാർക്ക്, ഫ്രാൻസ്, യുകെ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്നു മുതൽ 10 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ജൂൺ മാസത്തോടെ ഇത് 25 ശതമാനമായി വർധിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ തലസ്ഥാനമായ ദോഹയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഗ്രീൻലൻഡിന്റെ ഭാവി തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം അവിടുത്തെ ജനങ്ങൾക്കും ഡാനിഷ് ഭരണകൂടത്തിനുമാണെന്നും കാർണി വ്യക്തമാക്കി. ഗ്രീൻലൻഡ് ഒരു സ്വയംഭരണ പ്രദേശമാണെന്നും അതിന്റെ പരമാധികാരത്തെ കാനഡ എന്നും പിന്തുണയ്ക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
നാറ്റോ സഖ്യത്തിന്റെ സംരക്ഷണത്തിലുള്ള പ്രദേശമെന്ന നിലയിൽ ആർട്ടിക് മേഖലയുടെ പ്രതിരോധം ശക്തമാക്കാൻ സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കാൻ കാനഡ പ്രതിജ്ഞാബദ്ധമാണെന്നും കാർണി കൂട്ടിച്ചേർത്തു. ഈ ആഴ്ച സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വെച്ച് ട്രംപിനെ കാണുകയാണെങ്കിൽ കാനഡയുടെ ഈ നിലപാട് നേരിട്ട് അറിയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.







