ദുബായ്: ഇസ്രയേൽ–ഇറാൻ സംഘർഷത്തിനു പിന്നാലെ പേർഷ്യൻ കടലിടുക്കിൽ ജിപിഎസ് സ്പൂഫിങ്/ജാമിങ് വൻതോതിൽ കൂടിയതായി വിമാന ട്രാക്കിങ് പോർട്ടലായ ഫ്ലൈറ്റ് റഡാർ 24. ഇന്ത്യയിൽ നിന്നടക്കം ഗൾഫ് മേഖലയിലേക്കു പോകുന്ന വിമാനങ്ങൾ ഈ പാതയാണ് ഉപയോഗിക്കാറുള്ളത്. സംഘർഷത്തിനു പിന്നാലെ പേർഷ്യൻ കടലിടുക്കിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയായിരിക്കും പറക്കുകയെന്ന് എയർ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തെറ്റായ റേഡിയോ സിഗ്നലുകൾ അയച്ച് വിമാനങ്ങളുടെ വഴിതെറ്റിക്കുന്ന രീതിയാണ് ജിപിഎസ് സ്പൂഫിങ്/ജാമിങ്. രാജ്യാന്തര സംഘർഷങ്ങൾ അടക്കം നടക്കുന്ന മേഖലകളിൽ പ്രത്യേക ഉപകരണം ഉപയോഗിച്ച് വ്യാജ സിഗ്നലുകൾ അയയ്ക്കുന്ന രീതിയുണ്ട്. സൈനിക വിമാനങ്ങളെ അടക്കം വഴിതെറ്റിക്കാനാണ് ഇതു ചെയ്യുന്നത്. ഇതിൽ യാത്രാവിമാനങ്ങളും കുടുങ്ങാറുണ്ട്.
ഇന്ത്യ–പാക് അതിർത്തിയിൽ ജിപിഎസ് സ്പൂഫിങ് വ്യാപകമാണ്. ജമ്മുവിലേക്കു പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്നലെ ജിപിഎസ് സ്പൂഫിങ്/ജാമിങ് ഭീഷണി മൂലം മുൻകരുതലിന്റെ ഭാഗമായി തിരികെ ഡൽഹിയിലേക്കു മടങ്ങി. ജമ്മു വിമാനത്താവളത്തിനു മുകളിൽ 4 തവണ വട്ടമിട്ടു പറന്ന ശേഷമാണ് ഇറങ്ങാതെ തിരികെ പറന്നത്. ജമ്മുവിൽ ലാൻഡ് ചെയ്യാനായി 2,200 അടി വരെ വിമാനം താഴ്ത്തിയ ശേഷമായിരുന്നു മടക്കം. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം യാത്രക്കാർക്കു മറ്റൊരു വിമാനം സജ്ജമാക്കി.