ഒൻ്റാരിയോ: പൊതു ജനാരോഗ്യ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പങ്കാളിത്തം നല്കാനൊരുങ്ങി ഒൻ്റാരിയോ സർക്കാർ. ഇതിൻ്റെ ഭാഗമായി ഇടുപ്പ്, കാൽമുട്ട് മാറ്റിവയ്ക്കൽ പോലുള്ള ഓർത്തോപീഡിക് ശസ്ത്രക്രിയകൾ ചെയ്യാൻ സ്വകാര്യ ക്ലിനിക്കുകൾക്ക് അനുവാദം നല്കും. ഇതിനായി ആശുപത്രികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ച് തുടങ്ങി. എംആർഐ സ്കാനുകൾ, സിടി സ്കാനുകൾ, എൻഡോസ്കോപ്പി തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി 57 സ്വകാര്യ ക്ലിനിക്കുകൾക്ക് അടുത്തിടെ ലൈസൻസ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഓർത്തോപീഡിക് ശസ്ത്രക്രിയകൾ ചെയ്യാനും സ്വകാര്യ ക്ലിനിക്കുകൾക്ക് അനുവാദം നല്കാനൊരുങ്ങുന്നത്.
ഈ സ്വകാര്യ ക്ലിനിക്കുകൾക്ക് ചികിത്സയിലൂടെ ലാഭം ഉണ്ടാക്കാൻ അനുവാദമുണ്ട്. എന്നാൽ ഒൻ്റാരിയോ പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയുള്ള സേവനങ്ങൾക്ക് രോഗികൾ പണം നൽകേണ്ടതില്ലെന്ന് സർക്കാർ പറയുന്നു. അധിക സേവനങ്ങൾക്ക് പണം നൽകാൻ താൽപ്പര്യമില്ലാത്ത രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ സ്വകാര്യ ക്ലിനിക്കുകൾക്ക് അവകാശമില്ല. ഇൻഷ്വർ ചെയ്ത സേവനങ്ങൾ വേഗത്തിൽ ലഭിക്കുന്നതിന് ഫീസ് ഈടാക്കാനും അനുവദിക്കില്ല. ജനങ്ങൾക്ക് ധനസഹായത്തോടെയുള്ള ശസ്ത്രക്രിയയും സ്കാനിങ് അടക്കമുള്ള പരിശോധനയും ലഭ്യമാക്കാൻ സർക്കാർ സ്വീകരിക്കുന്ന ധീരമായ നടപടിയാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി സിൽവിയ ജോൺസ് പറഞ്ഞു. ഇതു വഴി കുടുംബങ്ങൾക്ക് ആവശ്യമായ പരിചരണം വീടിനടുത്ത് വേഗത്തിൽ സൗകര്യപ്രദമായി ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.