തിരുവനന്തപുരം: നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിന്റെ വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഫീസ് ഇനത്തില്‍ 15.50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. 2024 നവംബർ 19ന് സുപ്രീംകോടതിയില്‍ വാദത്തിന് എത്തിയതിനാണ് 15.50 ലക്ഷം മേയ് 15ന് അനുവദിച്ചത്. ഓരോ സിറ്റിങ്ങിനും ഇത്രയും തുകയാണ് കപില്‍ സിബല്‍ ഈടാക്കുന്നത്. മുന്‍പും ഇതേ കേസില്‍ ഹാജരായതിനു 2022 ഒക്ടോബറിലും 2024 നവംബറിലും 15.50 ലക്ഷം രൂപ വീതം കപില്‍ സിബലിനു നല്‍കിയിരുന്നു. ഈ കേസില്‍ മാത്രം 46.5 ലക്ഷം രൂപ ഇതുവരെ കപില്‍ സിബലിനു സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് Vs പി.എസ്. സരിത്തും മറ്റുള്ളവരും എന്ന TP (Crl) 449/2022 എന്ന കേസില്‍ ഹാജരായതിനാണ് ഫീസ് ഇനത്തില്‍ 15.50 ലക്ഷം അനുവദിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിയമ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സ്വര്‍ണക്കടത്തു കേസിലെ തുടര്‍വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് 2022 ഒക്‌ടോബറിലാണ് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് അട്ടിമറിക്കാന്‍ കേരള സര്‍ക്കാരും പൊലീസും ശ്രമം നടത്തുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കേരളത്തില്‍നിന്നു വിചാരണ മാറ്റണമെന്ന് ഇ.ഡി ആവശ്യപ്പെട്ടത്. ആരോപണം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് ഇ.ഡി വ്യക്തമാക്കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കേസില്‍ കക്ഷി ചേരുകയായിരുന്നു.
വസ്തുതകള്‍ അടിസ്ഥാനമാക്കിയല്ലാതെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ സ്പീക്കര്‍, മുന്‍ മന്ത്രി എന്നിവര്‍ക്ക് എതിരെയും ആരോപണം ഉണ്ടെന്നു ഇ.ഡി അറിയിച്ചു. ഇ.ഡിക്കെതിരെ കേരള പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയതും ഇ.ഡി കോടതിയില്‍ പരാമര്‍ശിച്ചു. കേരള പൊലീസ് തങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ആരോപണവും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.