കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കടത്ത് കേസിലെ കണ്ണിയായ സിമ്രാൻ പ്രീത് പനേസറിനെ പിടികൂടാൻ ഇന്ത്യൻ ഏജൻസികൾക്ക് നിർദേശം ലഭിച്ചതായി റിപ്പോർട്ട്. എയർ കാനഡ ജീവനക്കാരനായിരുന്ന പനേസറിനെ പിടികൂടാൻ കനേഡിയൻ അന്വേഷണസംഘത്തിനൊപ്പം ഇന്ത്യൻ ഏജൻസികളും പങ്കാളികളാവും.
2023 ഏപ്രിലിൽ 17 ന് ടൊറൻ്റോ പിയേഴ്‌സൺ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന 2 കോടി ഡോളർ സ്വർണക്കടത്തിൽ പ്രധാനിയായായിരുന്നു ഇയാൾ. എയർലൈൻ സംവിധാനങ്ങളിൽ കൃത്രിമം കാണിച്ച്, 400 കിലോഗ്രാം ഭാരമുള്ള 6,600 സ്വർണ്ണക്കട്ടികൾ അടങ്ങിയ ചരക്ക് ഇയാൾ വഴിതിരിച്ചുവിടുകയും അനധികൃതമായി സംരക്ഷിക്കകയും ചെയ്തെന്നാണ് കേസ്. തട്ടിപ്പിന് ശേഷം ഇന്ത്യയിലേക്ക് കടന്ന പനേസറിന്റെ പേരിൽ എട്ടുകോടിയിലധികം രൂപ എത്തിയതിന് പിന്നാലെയാണ് ഇന്ത്യയിലും അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ഫെബ്രുവരിയിൽ പനേസർ ചണ്ഡീഗഡിലെ ഫ്ലാറ്റിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഇവിടെയെത്തിയെങ്കിലും ഇയാൾ വിദഗ്ദ്ധമായി രക്ഷപ്പെട്ടു. തുടർന്ന് ഇയാളുടെ മറ്റു ഫ്ലാറ്റുകളിൽ നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിക്കുകയും ഇയാൾക്കെതിരേ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പനേസർ ഇന്ത്യയിലെത്തിയതിന് ശേഷം ഹവാല ഇടപാടുകൾ മുഖേന പണം കൈപ്പറ്റിയെന്നും അതിൽ വിദേശത്ത് നിന്നുള്ള കള്ളപ്പണം ഉൾപ്പെട്ടിരിക്കാമെന്ന സംശയവും ഇഡി ഉന്നയിച്ചിട്ടുണ്ട്. 2023 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ ഇയാളുടെ അക്കൗണ്ടിലേക്ക് വലിയ തുകകൾ പല രാജ്യങ്ങളിൽ നിന്നായി എത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണം മാത്രമാണോ ഉൾപെട്ടിരിക്കുന്നതെന്ന വിവരം ലഭ്യമായിട്ടില്ല.
സിമ്രാൻ പ്രീത് പനേസർ ഇന്ത്യയിൽ നിന്നു രക്ഷപ്പെടുന്നത് തടയാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. കനേഡിയൻ ഉദ്യോഗസ്ഥർ നൽകുന്ന കൂടുതൽ തെളിവുകൾക്ക് കാത്തിരിക്കുകയാണെന്നും തങ്ങളുടേതായ അന്വേഷണം നടത്തുകയാണെന്നും ഇന്ത്യൻ അന്വേഷണ ഏജൻസികൾ പറഞ്ഞു. എന്നാൽ, പനേസറിന്റെ അഭിഭാഷകസംഘം ഈ നടപടിയെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഇന്ത്യയിൽ കുറ്റകൃത്യം നടന്നിട്ടില്ലെന്നും കനേഡിയൻ അന്വേഷണ ഏജൻസികളിൽ നിന്നും ഔദ്യോഗികമായി അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും നിയമസംഘം വാദിച്ചു.