ബെർലിൻ/പാരീസ്: അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ നടപടികൾക്കിടെയുണ്ടായ വെടിവയ്പ്പും പിന്നാലെ ഉടലെടുത്ത കടുത്ത പ്രതിഷേധങ്ങളും കണക്കിലെടുത്ത് തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ജർമ്മനിയും ഫ്രാൻസും. മിനിയാപൊളിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ സുരക്ഷാ ഏജൻറുകളും പ്രതിഷേധക്കാരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്ക് സാധ്യതയുണ്ടെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ യാത്രാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ഫെഡറൽ ഏജന്റുകളുടെ വെടിയേറ്റ് ഐസിയു നഴ്‌സായ അലക്സ് പ്രെറ്റി കൊല്ലപ്പെട്ടതിനെത്തുടർന്ന് മിനിയാപൊളിസിൽ സ്ഥിതിഗതികൾ അതീവ സങ്കീർണ്ണമാണ്. ഈ മാസം ഇത്തരത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ അമേരിക്കൻ പൗരനാണ് പ്രെറ്റി. ഈ സംഭവത്തിൽ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് തന്റെ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസിലെ ഇമിഗ്രേഷൻ വിഭാഗമായ ഐസിഇ (ICE) നടത്തുന്ന ‘ഓപ്പറേഷൻ മെട്രോ സർജ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ നടപടികൾ പലയിടത്തും ജനകീയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
മിനിയാപൊളിസിലും മറ്റ് പ്രധാന നഗരങ്ങളിലും പ്രതിഷേധങ്ങൾ അക്രമാസക്തമാകാൻ സാധ്യതയുണ്ട്. ജനക്കൂട്ടത്തിൽ നിന്നും പ്രതിഷേധ സ്ഥലങ്ങളിൽ നിന്നും വിട്ടുനിൽക്കുക. പ്രാദേശിക മാധ്യമങ്ങളിലൂടെ വിവരങ്ങൾ നിരന്തരം തിരയുക എന്നാണ് ജർമ്മനി പൗരന്മാരോട് നിദേശിച്ചിട്ടുള്ളത്. മിനിയാപൊളിസ് നഗരമധ്യം സന്ദർശിക്കുന്നത് ഒഴിവാക്കാൻ ഫ്രഞ്ച് മന്ത്രാലയം പൗരന്മാരോട് നിർദ്ദേശിച്ചു. ശനിയാഴ്ച തന്നെ ഫ്രാൻസ് തങ്ങളുടെ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയിരുന്നു. ബ്രിട്ടൻ, അയർലൻഡ് രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് സമാനമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.







