ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. ഇസ്രയേലും ഹമാസും തമ്മിൽ ഗാസയിൽ ഉടനടി, നിരുപാധികവും സ്ഥിരവുമായ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യുദ്ധത്തിൽ തകർന്ന പ്രദേശത്തുടനീളം തടസ്സമില്ലാത്ത സഹായ വിതരണം നടത്തണമെന്നും ആവശ്യപ്പെടുന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ കരട് പ്രമേയമാണ് ഇസ്രയേലിന് വേണ്ടി യുഎസ് വീറ്റോ ചെയ്‌തത്. ഹമാസിനെ തള്ളിപ്പറയാൻ പ്രമേയം തയാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ വീറ്റോ. യുഎൻ രക്ഷാസമിതിയുടെ പ്രമേയം ഇസ്രയേലിന്‍റെ സുരക്ഷ മുഖവിലക്കെടുത്തില്ലെന്ന് ആക്റ്റിങ് യുഎസ് അംബാസഡർ ഡൊറോത്തി ഷീഅ വാദിച്ചു.
രക്ഷാസമിതിയിലെ 15ൽ 14 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. ഗാസയിലെ 21 ലക്ഷം വരുന്ന പലസ്തീൻ ജനത ദുരന്തമുഖത്താണെന്നും അടിയന്തര വെടിനിർത്തൽ മാത്രമാണ് പരിഹാരമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. എന്നാല്‍, ഗാസയിലെ മാനുഷിക ദുരന്തം ഉയർത്തി അടുത്ത ആഴ്ച പൊതുസഭക്ക് മുൻപാകെ പുതിയ പ്രമേയം കൊണ്ടുവരുമെന്ന് യുഎന്നിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ അറിയിച്ചു. സയണിസ്റ്റ് ക്രൂരതക്ക് എല്ലാ പരിരക്ഷയും നൽകുന്ന യുഎസ് നിലപാടാണ് വീറ്റോയിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞതെന്ന് ഹമാസ് കുറ്റപ്പെടുത്തി. പ്രമേയം പരാജയപ്പെട്ടതിനെ സ്വാഗതം ചെയ്ത ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അമേരിക്കൻ ഭരണകൂടത്തിന് നന്ദി പറഞ്ഞു. ലോകം നിസ്സംഗമായി നോക്കിനിൽക്കെ ഗാസയിൽ ആക്രമണം തുടരുകയാണ് ഇസ്രയേൽ. ഇന്നലെ മാത്രം അറുപതിലേറെ പേർ കൊല്ലപ്പെട്ടു.