21 മാസത്തിലേറെയായി സംഘര്‍ഷഭരിതമായ ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടനുണ്ടാകുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുരോഗതി കൈവരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസയില്‍ പുരോഗതി കൈവരിക്കുന്നുണ്ട്. നല്ല വാര്‍ത്ത ലഭിക്കുമെന്നാണു കരുതുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കുന്നതിന്‍റെ വളരെ അടുത്താണ് ഗാസയെന്നാണ് വിവരം, ട്രംപ് പറഞ്ഞു. വെടിനിര്‍ത്തലിനുള്ള പുതിയ നീക്കങ്ങള്‍ ആരംഭിക്കുമെന്നു ഖത്തര്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതിനായി ചര്‍ച്ച ഊര്‍ജിതമാക്കിയതായി അടുത്ത ദിവസം ഹമാസും പ്രതികരിച്ചു. എന്നാൽ, ഈ പ്രഖ്യാപനത്തോട് ഇസ്രയേലും ഹമാസും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഖത്തറിന്‍റെ ഇടപെടലാണ് ഇറാനെ വെടിനിര്‍ത്തലിന് അനുനയിപ്പിച്ചതെന്നും സൂചനകളുണ്ട്.