കാൽഗറി: കനനാസ്‌കിസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി കാൽഗറിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നഗരത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ കടന്നുപോകുന്നതിനാൽ തിരക്ക് അനിയന്ത്രിതമായി വർധിക്കുമെന്ന് പോലീസും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ജൂൺ 14 മുതൽ 18 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും. ഈ ഗതാഗത മാറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനും എളുപ്പമാക്കുന്നതിനും പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെന്ന് സിറ്റി അധികൃതർ പറയുന്നു. ഗതാഗത നിയന്ത്രണങ്ങളുള്ള പ്രദേശത്തെക്കുറിച്ച് മികച്ച ധാരണ ലഭിക്കുന്നതിനായി ഇന്റർസെക്ഷനിൽ VR ഉപയോഗിക്കുന്നത് ഉൾപ്പെടെ, സിഗ്നൽ സമയം ക്രമീകരിക്കുമെന്ന് സിറ്റി അറിയിച്ചു.
പൊതുജനങ്ങൾ കഴിവതും ട്രാൻസിറ്റ്, സൈക്കിൾ എന്നിവ പരമാവധി യാത്രയ്ക്കായി ഉപയോഗിക്കണമെന്നും തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്രകൾ ആസൂത്രണം ചെയ്യണമെന്നും സിറ്റി നിർദ്ദേശിക്കുന്നു. നടന്നുപോകാൻ കഴിയുന്നിടത്തേക്ക് വാഹനങ്ങൾ ഒഴിവാക്കണമെന്നും ജനറൽ മാനേജർ ഡഗ് മോറൻ പറഞ്ഞു. കാൽഗറിയിലെ ജനങ്ങൾ ചെയ്യുന്ന ഓരോ ചെറിയ കാര്യവും സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗതകുരുക്ക് ലഘൂകരിക്കുന്നതിനായി 4th അവന്യു ഫ്‌ളൈഓവർ വീണ്ടും തുറക്കുന്നത് ഉൾപ്പെടെയുള്ള റോഡ്, യൂട്ടിലിറ്റി ജോലികൾ സിറ്റി വേഗത്തിലാക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്തിട്ടുണ്ട്.
കൂടാതെ, കാൽഗറി വിമാനത്താവളത്തിലും തിരക്ക് വർധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജൂൺ 15 ഞായറാഴ്ച മുതൽ ജൂൺ 18 ബുധനാഴ്ച വരെ കാൽഗറി അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കാൻ പദ്ധതിയിടുന്ന യാത്രക്കാർ കാത്തിരിപ്പ് സമയം പ്രതീക്ഷിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന നേതാക്കളുടെയും പ്രതിനിധികളുടെയും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ഞായറാഴ്ച പുലർച്ചെ 1 മണി മുതൽ ബുധനാഴ്ച വരെ എയർപോർട്ട് ട്രെയിൽ നോർത്ത്ഈസ്റ്റിലെ ടണൽ, കാൽഗറി പോലീസ് അടച്ചിടും. കാൽഗറിയുടെ കിഴക്ക് ഭാഗത്ത് നിന്നും വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ കൺട്രി ഹിൽസ് ബൊളിവാർഡ് എൻഇ മുതൽ ബാർലോ ട്രെയിൽ എൻഇ വരെ ബദൽ റൂട്ടായി ഉപയോഗിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.