ജനുവരിയിൽ കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഡിസംബറിലെ 2.4 ശതമാനത്തിൽ നിന്നും പണപ്പെരുപ്പം 2.3 ശതമാനത്തിലേക്കാണ് ഇടിഞ്ഞത്. സാമ്പത്തിക വിദഗ്ധർ പണപ്പെരുപ്പ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് പ്രവചിച്ചിടത്താണ് ഈ ഇടിവ്. ഇന്ധനവിലയിലുണ്ടായ ഗണ്യമായ കുറവാണ് പണപ്പെരുപ്പ നിരക്ക് താഴാൻ പ്രധാന കാരണമായതെന്ന് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് ഇന്ധനവിലയിൽ 16.7 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇന്ധനവില ഒഴിവാക്കിയാൽ പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരുമായിരുന്നു. ഇതോടെ ബാങ്ക് ഓഫ് കാനഡ ലക്ഷ്യമിടുന്ന രണ്ട് ശതമാനം എന്ന പരിധിയിലേക്ക് പണപ്പെരുപ്പം കൂടുതൽ അടുത്തെത്തി. ബാങ്ക് ഓഫ് മോൺട്രിയലിലെ മുഖ്യ സാമ്പത്തിക വിദഗ്ധൻ ഡഗ്ലസ് പോർട്ടറുടെ വിലയിരുത്തൽ പ്രകാരം, പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നത് സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാൻ ബാങ്കിന് കൂടുതൽ അവസരമൊരുക്കും.
ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സേവനങ്ങളുടെയും വിലയിലും ജനുവരിയിൽ കുറവ് പ്രകടമായി. ഗ്രോസറി സാധനങ്ങളുടെ പണപ്പെരുപ്പം 4.8 ശതമാനമായി കുറഞ്ഞു. പ്രധാനമായും പഴവർഗങ്ങളുടെ വില കുറഞ്ഞതാണ് ഇതിന് കാരണമായത്. അഞ്ച് വർഷത്തിനിടയിൽ ആദ്യമായി പാർപ്പിട മേഖലയിലെ വിലക്കയറ്റം രണ്ട് ശതമാനത്തിന് താഴെയെത്തി. ഇതിനുപുറമെ മൊബൈൽ ഫോൺ സേവന നിരക്കുകളിലും വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജിഎസ്ടി ഇളവുകൾ പിൻവലിച്ചത് ചില മേഖലകളെ ബാധിച്ചിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള വിലനിലവാരം സാധാരണക്കാർക്ക് അനുകൂലമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്.







