ഭോപാൽ: മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ 18 വയസ്സുകാരൻ നാലു വയസ്സുള്ള ബന്ധുവായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ജില്ലാ ആസ്ഥാനത്തുനിന്ന് 33 കിലോമീറ്റർ അകലെയുള്ള ഉച്ചേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിക്ക് മധുരം വാഗ്ദാനം ചെയ്ത പ്രതി അവളെ പ്രലോഭിപ്പിച്ച് റെയിൽവേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയാണു ബലാത്സംഗം ചെയ്തതെന്നു ഉച്ചേര പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സതീഷ് മിശ്ര പറഞ്ഞു. സമീപത്തെ വയലിലൂടെ നടക്കുകയായിരുന്ന സ്ത്രീകൾ പെൺകുട്ടിയുടെ കരച്ചിൽ കേട്ടു സ്ഥലത്തേക്കു ചെല്ലുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് സ്ത്രീകൾ പെൺകുട്ടിയെ കുടുംബാംഗങ്ങൾക്കു കൈമാറി.
ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റിലായ 18 വയസ്സുകാരനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.