ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷ വിജയിക്കാൻ വ്യാജരേഖ നിർമിച്ചത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിട്ട ഐഎഎസ് മുൻ പ്രൊബേഷനറി ഓഫിസർ പൂജാ ഖേദ്കർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഡൽഹി പൊലീസിന്റെ എതിർപ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
പൂജ ചെയ്തത് ഏത് തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി ഡൽഹി പൊലീസിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. അവർ മയക്കുമരുന്നു രാജാവോ ഭീകരവാദിയോ അല്ല. അവർ കൊലപാതകം ചെയ്തിട്ടില്ല. അവർ എൻഡിപിഎസ് നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു. അവർക്ക് എല്ലാം നഷ്ടപ്പെട്ടെന്നും ഒരിടത്തും ജോലി കിട്ടില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
പൂജയ്ക്കെതിരായ കേസിന്റെ വിശദാംശങ്ങൾ നിരീക്ഷിച്ച കോടതി, പൂജയ്ക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിക്കേണ്ടതായിരുന്നെന്നും ചൂണ്ടിക്കാട്ടി. ശാരീരിക വൈകല്യം സംബന്ധിച്ച് പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റും ഒബിസി വിഭാഗക്കാരിയാണെന്നുള്ള സർട്ടിഫിക്കറ്റും വ്യാജമാണെന്നായിരുന്നു ആരോപണം. പൂജയെ സർവീസിൽനിന്ന് പുറത്താക്കുകയും ഭാവിയിൽ യുപിഎസ്‌സി നടത്തുന്ന എല്ലാ പരീക്ഷകളിൽനിന്നും ഡീബാർ ചെയ്യുകയും ചെയ്തിരുന്നു.