അമേരിക്കയിൽ പഠിക്കാൻ വന്നാൽ മര്യാദക്കാരായി പഠിക്കണം. ക്ലാസ് കട്ട് ചെയ്യരുത്, കോഴ്‌സ് പാതിവഴിയിൽ നിർത്തി പോകരുത്. ഇങ്ങനെയൊക്കെ ചെയ്താൽ സ്റ്റുഡന്റ് വീസ റദ്ദാക്കും. ഭാവിയിൽ യു.എസ് വീസ കിട്ടുകയുമില്ല. വിദേശ വിദ്യാർത്ഥികൾക്കുള്ള യുഎസ് എംബസിയുടെ മുന്നറിയിപ്പ് ഇതാണ്. ഇന്ത്യയിലെ അമേരിക്കൻ എംബസി വഴിയാണ് നിർദേശം.
യുഎസിൽ സ്റ്റുഡന്റ് വീസയിൽ എത്തുന്ന വിദേശ വിദ്യാർത്ഥികൾ പാലിക്കേണ്ട ചടങ്ങൾ സംബന്ധിച്ച് കർശന നിർദേശങ്ങളാണ് യുഎസ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഏതെങ്കിലും കാരണത്താൽ സ്റ്റുഡന്റ് സ്റ്റാറ്റസ് റദ്ദായാൽ ഉടനെ വീസ തന്നെ റദ്ദാക്കുന്നതാണ് പ്രധാന നിബന്ധന. ക്രിമിനൽ കേസുകളിൽ പെട്ടാലും വിരലടയാള ഡാറ്റാബേസിൽ ക്രമക്കേട് കണ്ടെത്തിയാലും വീസ റദ്ദാക്കും. പഠന കാലത്തേക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉണ്ടെന്ന് ഉറപ്പാക്കണം. വിദേശ രാജ്യങ്ങളിൽ യുഎസ് സർക്കാർ അംഗീകരിച്ച വിദ്യാലയങ്ങളിൽ പഠിച്ചവരും കോൺസുലേറ്റുകൾ വഴി ഇന്റർവ്യൂ പൂർത്തിയാക്കിയവരുമാകണം.
അക്കാദമിക കാര്യങ്ങളിൽ മാത്രം ശ്രദ്ധ പതിപ്പിക്കണമെന്നും ഓഫ് കാമ്പസ് ജോലികളിലെ നിയന്ത്രണം പാലിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. ഡിഗ്രി പഠനത്തിന് ശേഷം 12 മാസം ജോലി ചെയ്യാം. ഉപരിപഠനം പൂർത്തിയാക്കിയവർക്ക് 36 മാസവും. വിദേശ വിദ്യാർഥികളുടെ വിവരങ്ങൾ സെവിസ് (SEVIS) സംവിധാനത്തിലാണ് സൂക്ഷിക്കുന്നത്. ചട്ടങ്ങൾ പാലിക്കാതിരിക്കുകയോ കോഴ്‌സ് പൂർത്തിയാക്കുകയോ മറ്റിനം വിസകളിലേക്ക് മാറുകയോ ചെയ്യുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ഈ സംവിധാനത്തിൽ നിന്ന് സ്വാഭാവികമായി അപ്രത്യക്ഷമാകും.
ഇക്കഴിഞ്ഞ മാർച്ച് മാസം വരെ 1,222 വിദ്യാർത്ഥികളുടെ വീസകൾ വിവിധ കാരണങ്ങളാൽ റദ്ദാക്കിയിട്ടുണ്ട്. സെവിസ് സംവിധാനത്തിൽ നിന്ന് 4,736 പേരുടെ വിവരങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. ചട്ടലംഘനത്തിന്റെ പേരിൽ വീസ റദ്ദാക്കപ്പെട്ടവരുടെ എണ്ണം യഥാർത്ഥത്തിൽ കൂടുതൽ വരുമെന്നാണ് സൂചനകൾ. 2023 ൽ അമേരിക്ക ഏറ്റവും കൂടുതൽ സ്റ്റുഡന്റ് വീസ നൽകിയത് ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ്. 1.4 ലക്ഷം പേർക്ക്.