ഓട്ടവ: എയർ കാനഡയിലെ ഫ്ലെറ്റ് അറ്റൻ്റർമാരുടെ സമരത്തിന് പിന്നാലെ രാജ്യത്തെ വ്യോമയാന മേഖലയിൽ വിദേശ കമ്പനികളുടെ സാന്നിധ്യം വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യം ഉയരുന്നുവെന്ന് വിലയിരുത്തൽ. എയർ കാനഡയും ജീവനക്കാരും തമ്മിൽ നിലനിൽക്കുന്ന തൊഴിൽ തർക്കത്തിൽ ഫെഡറൽ ഗവൺമെൻ്റ് വിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാനഡയുടെ എയർലൈൻ വ്യവസായത്തിൽ മത്സരാത്മകത വർദ്ധിപ്പിക്കണ്ടേതിൻ്റെ ആവശ്യകതയാണ് നിലവിലെ സമരം ചൂണ്ടിക്കാട്ടുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സമരത്തെ തുടർന്ന് ബിസിനസ്, അല്ലെങ്കിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിമാനയാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് കനേഡിയക്കാരുടെ യാത്രാ പദ്ധതികൾ താറുമാറായിരിക്കുകയാണ്. കൂടാതെ കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സമരം കനത്ത ആഘാതം ഏല്പിച്ചിട്ടുണ്ട്. അതേസമയം, ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ്, ജോലിയിലേക്ക് മടങ്ങാനുള്ള സർക്കാരിൻ്റെ ഉത്തരവ് അംഗീകരിച്ചിട്ടില്ല. ഇതിൻ്റെ യഥാർത്ഥ ദുരിതം ഏറ്റുവാങ്ങുന്നത് നിരപരാധികളായ യാത്രക്കാരാണ്. പണിമുടക്കിന് പുറമേ, കാനഡയിലെ എയർലൈൻ വ്യവസായത്തിൻ്റെ അവസ്ഥയിൽ പൊതുജനങ്ങൾക്ക് വ്യാപകമായ അതൃപ്തിയുണ്ടെന്നാണ് വോട്ടെടുപ്പുകൾ കാണിക്കുന്നത്.







