ന്യൂഡൽഹി: കടുത്ത എതിർപ്പിനു പിന്നാലെ, സ്മാർട്ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ പിൻവലിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം, ഉത്തരവിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ തയാറാണെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാവിലെ ലോക്സഭയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വൈകിട്ടോടെ ഇതു സംബന്ധിച്ച അറിയിപ്പ് വന്നത്.
ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കാനുള്ള നീക്കം വഴി ആപ്പിന് വലിയ തോതിലുള്ള പ്രചാരമുണ്ടായെന്നും, അത് കണക്കിലെടുത്താനാണ് ആപ് നിർബന്ധമാക്കാനുള്ള നീക്കം പിൻവലിച്ചതെന്നും ആണ് സർക്കാർ വിശദീകരണം. ഇന്നലെ മാത്രം 6 ലക്ഷം പേരാണ് ആപ് ഇൻസ്റ്റാൾ ചെയ്തത്. ആകെ ഇതുവരെ 1.4 കോടി പേർ ഇത് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. പൗരർക്ക് ആപ്പിന്മേലുള്ള വിശ്വാസത്തിന്റെ സൂചനയാണിതെന്ന് സർക്കാർ പറയുന്നു.
ആപ്പിലൂടെ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണം സാധ്യമല്ലെന്നും അത് നടക്കില്ലെന്നും മന്ത്രി ഉറപ്പുനൽകിയിരുന്നു. 90 ദിവസത്തിനുള്ളിൽ എല്ലാ കമ്പനികളും ഇനി നിർമിക്കാനിരിക്കുന്ന ഫോണുകളിലും, ഇതിനകം നിർമിച്ച് വിപണിയിലേക്ക് അയച്ചുകഴിഞ്ഞതുമായ ഫോണുകളിലും ഈ ആപ് നിർബന്ധമാക്കാനാണ് നിർദേശം നൽകിയിരുന്നത്. വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐഎംഇഐ നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണിത് എന്നായിരുന്നു വിശദീകരണം.
പ്രതിപക്ഷമടക്കം വിഷയത്തിൽ കടുത്ത എതിർപ്പ് ഉന്നയിച്ചതോടെയാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. കേന്ദ്രനീക്കം വിവാദമായതോടെ, ആപ് ആവശ്യമില്ലാത്തവർക്ക് അത് ഡിലീറ്റ് ചെയ്യാനാകുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ആദ്യദിവസം വിശദീകരണം നൽകിയിരുന്നു. എന്നാൽ കമ്പനികൾക്ക് അയച്ച ഉത്തരവിൽ ആപ്പിന്റെ സൗകര്യങ്ങൾ പരിമിതപ്പെടുത്താനോ ഡിസേബിൾ ചെയ്യാനോ കഴിയാത്ത വിധത്തിലായിരിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. ഇത് ഉപയോക്താക്കൾക്കല്ല, സ്മാർട്ഫോൺ കമ്പനികൾക്കുള്ള നിർദേശമാണെന്നായിരുന്നു ടെലികോം വകുപ്പിന്റെ അനൗദ്യോഗിക വിശദീകരണം. കമ്പനികൾ ഫോൺ വിൽക്കുമ്പോൾ ഇത് ഡിസേബിൾ ചെയ്ത തരത്തിൽ നൽകരുതെന്നാണ് ഉദ്ദേശിച്ചത്. ഉപയോക്താവിന് ആപ് ഡിലീറ്റ് ചെയ്യുന്നതിന് ഉത്തരവിൽ വിലക്ക് നിർദേശിച്ചിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.







