കാനഡയിൽ ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. ദേശീയ പോസിറ്റിവിറ്റി നിരക്ക് 27.7 ശതമാനത്തിലെത്തിയതായി ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് സീസണുകളെ അപേക്ഷിച്ച് വ്യാപനം കൂടുതലാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.
നിലവിലുള്ള വൈറസുകളുടെ വർധന ആശങ്കാജനകമാണെന്ന് ടൊറന്റോ ജനറൽ ആശുപത്രിയിലെ പകർച്ചവ്യാധി വിദഗ്ധൻ ഡോ. ഐസക് ബൊഗോച്ച് പറഞ്ഞു. നിലവിൽ പ്രചരിക്കുന്ന മൂന്ന് വൈറസുകളാണ് ഇൻഫ്ലുവൻസ കേസുകളുടെ വർധനയ്ക്ക് കാരണമെന്ന് ബൊഗോച്ച് പറയുന്നു. ഇൻഫ്ലുവൻസ ബി, എച്ച്1എൻ1 എന്നിവ നിലവിലുണ്ടെങ്കിലും, ഇൻഫ്ലുവൻസ എയുടെ എച്ച്3എൻ2 സ്ട്രെയിൻ പ്രബലമായ വൈറസാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബർ ആദ്യ ആഴ്ചയിൽ 2,000 ഇൻഫ്ലുവൻസ കേസുകൾ സ്ഥിരീകരിച്ചപ്പോൾ, മൂന്നാം ആഴ്ചയിൽ 2,700 ൽ കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്ന് ബൊഗോച്ച് നിർദ്ദേശിച്ചു. പ്രായമായവർ, ശിശുക്കൾ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കും ആരോഗ്യമുള്ള യുവാക്കൾക്കും പോലും ഇൻഫ്ലുവൻസ ബാധിക്കാമെന്ന് ബൊഗോച്ച് പറയുന്നു.







