ഫെഡറൽ ഷട്ട്ഡൗണ്‍ കാരണം രാജ്യത്തെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക് കടന്നതായി റിപ്പോർട്ട്. . ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പ്രകാരം യു.എസിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ തുടങ്ങി. വ്യാഴാഴ്ച മുതല്‍ തന്നെ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. വെള്ളിയാഴ്ച മാത്രം സര്‍വീസ് നടത്തേണ്ട അഞ്ഞൂറോളം വിമാനങ്ങള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. വിമാന ഷെഡ്യൂളുകളില്‍ 10 ശതമാനം കുറവ് വരുത്താന്‍ വിമാനക്കമ്പനികള്‍ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കുമെന്നാണ് വിവരം. ഇതോടെ യാത്രാ പദ്ധതികള്‍ മാറ്റിവെക്കാനും റദ്ദാക്കാനും യാത്രക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വാരാന്ത്യത്തിലേക്കും അതിനുശേഷമുള്ള യാത്രകള്‍ക്കായി പദ്ധതിയിട്ടിരുന്നവര്‍, തങ്ങളുടെ വിമാനങ്ങള്‍ കൃത്യ സമയത്ത് പുറപ്പെടുമോ എന്നറിയാതെ ആശങ്കയിലാണ്.
ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, ഷിക്കാഗോ ഉള്‍പ്പെടെ യു.എസിലുടനീളമുള്ള ഏറ്റവും തിരക്കേറിയ 40 വിമാനത്താവളങ്ങളിലെ വിമാനങ്ങളാണ് വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ആഘാതം നിരവധി ചെറിയ വിമാനത്താവളങ്ങളെയും ബാധിക്കും. സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ കാരണം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനിലെ (FAA) എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കൂട്ട അവധി അടുത്തതോടെയാണ് ഈ പ്രതിസന്ധിക്ക് വഴിവെച്ചത്.







