ഒട്ടാവ: വരാൻ പോകുന്ന കാനേഡിയൻ പ്രധാനമന്ത്രിയെ പറ്റിയുള്ള ചൂടേറിയ ചർച്ചകളാണ് ഇപ്പോൾ രാജ്യാന്തരതലത്തിൽ നടക്കുന്നുകൊണ്ടിരിക്കുന്നത്. ജസ്റ്റിൻ ട്രൂഡോ കാനഡ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചതിനു പിന്നാലെ ഇന്ത്യൻ വംശജ അനിത ആനന്ദിന്റെ പേരും അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിലുണ്ട്. അനിത ഉൾപ്പെടെ അഞ്ചുപേരുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്കു പറഞ്ഞുകേൾക്കുന്നത്. കാനേഡിയൻ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് തമിഴ്നാട് സ്വദേശിയായ അനിത ആനന്ദ് (57). നിലവിൽ ഗതാഗതം, ആഭ്യന്തര വ്യാപരം വകുപ്പുകളുടെ മന്ത്രിയാണ്. നേരത്തേ പ്രതിരോധ മന്ത്രിയായും ചുമതല വഹിച്ചിരുന്നു. 2019ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച അനിത, ലിബറൽ പാർട്ടിയുടെ ശക്തരായ നേതാക്കളിൽ ഒരാളാണ്.
ക്വീൻസ് സർവകലാശാലയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ബിഎ, ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു നിയമബിരുദം, ഡൽഹൗസി സർവകലാശാലയിൽനിന്ന് നിയമബിരുദം, ടൊറന്റോ സർവകലാശാലയിൽനിന്നു നിയമത്തിൽ മാസ്റ്റേഴ്സ് എന്നിവ നേടിയ അനിത, ടൊറന്റോയിലെ ഓക്‌വില്ലെയെ ആണ് പ്രതിനിധീകരിക്കുന്നത്. പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യൂർമെന്റ് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ കോവിഡ് വാക്സീൻ രാജ്യത്ത് എത്തിച്ചതിൽ നിർണായക പങ്കുവഹിച്ചു. 2021ലാണ് കാനഡയുടെ പ്രതിരോധ മന്ത്രിയായത്. യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ യുക്രെയ്ന് കാനഡയുടെ പിന്തുണ ഉറപ്പാക്കി. കനേഡിയൻ ആംഡ് ഫോഴ്സസിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു. വിവാദമായ മന്ത്രിസഭാ പുനഃസംഘടനയിൽ ട്രഷറി ബോർഡിലേക്കു മാറി. ഡിസംബറിൽ ഗതാഗതമന്ത്രിയായി നിയമിതയായി.
നോവ സ്കോട്ടിയയിലെ കെന്റ്‌വില്ലെയിൽ ജനിച്ച അനിതയുടെ അമ്മ സരോജ് ഡി. റാമും പിതാവ് എസ്.വി. ആനന്ദും ഡോക്ടർമാരാണ്. ഗീതയും സോണിയയുമാണ് സഹോദരങ്ങൾ. ക്രിസ്റ്റിയ ഫ്രീലാൻഡ്, മാർക് കാർണെ, മെലനി ജോളി, ഫ്രൻസ്വെ–ഫിലിപ്പെ ഷാംപെയ്ൻ എന്നിവരും പദവിയിലേക്കു പരിഗണിക്കപ്പെടുന്നു. ഇന്ത്യൻ വംശജനായ ജോർജ് ചഹലിന്റെ പേരും ഇടക്കാല പ്രധാനമന്ത്രി പദവിയിലേക്കു ഉയർന്നുവരുന്നുണ്ട്.