പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ആരോഗ്യ ഏജൻസിയായ ഹെൽത്ത് പിഇഐയിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയതായും ഉന്നത ഉദ്യോഗസ്ഥർക്ക് ചട്ടവിരുദ്ധമായി വൻതുക ശമ്പളവും ഓവർടൈം ആനുകൂല്യങ്ങളും നൽകിയതായും ഓഡിറ്റർ ജനറൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, നിലവിലെ സിഇഒ ചുമതലയേൽക്കുന്നതിന് മുൻപാണ് ഈ ക്രമക്കേടുകൾ നടന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഓഡിറ്റ് റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുമെന്നും നിയമവിരുദ്ധമായി നൽകിയ തുകയിൽ ഒരു ഭാഗം ഇതിനകം തിരിച്ചുപിടിച്ചതായും ഹെൽത്ത് പിഇഐ അറിയിച്ചു.
സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. നികുതിപ്പണത്തോടുള്ള അനാദരവാണിതെന്നും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ലിബറൽ, ഗ്രീൻ പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം പറഞ്ഞു. ക്രമക്കേടുകളിൽ ക്രിമിനൽ കുറ്റങ്ങൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അറ്റോർണി ജനറലിന്റെ ഓഫീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വരും ദിവസങ്ങളിൽ പൊലീസ് അന്വേഷണത്തിനും സാധ്യതയുണ്ട്.







