ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ തിക്കിലും തിരക്കിലും മരിച്ച 11 പേരുടെ കുടുംബത്തിന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്കും ധനസഹായം നൽകും. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കന്നി ഐപിഎൽ കിരീട നേട്ടം ആഘോഷിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലുമാണ് 13 വയസ്സുകാരൻ ഉൾപ്പെടെ 11 പേർ മരിച്ചത്. 47 പേർക്കു പരുക്കേറ്റു.
വിധാൻ സൗധയ്ക്കു (നിയമസഭാ മന്ദിരം) മുന്നിൽ വിരാട് കോലി ഉൾപ്പെടെയുള്ള ആർസിബി താരങ്ങളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നതിനിടെയാണ്, വൈകിട്ട് 5.15ന് സ്റ്റേഡിയത്തിനു മുന്നിൽ ദുരന്തമുണ്ടായത്. പരമാവധി 40,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിനു പുറത്ത് 2 ലക്ഷത്തിലധികം ആളുകൾ എത്തിയതാണു ദുരന്തത്തിന് ഇടയാക്കിയതെന്നാണ് അധികൃതർ പറയുന്നത്. ടിക്കറ്റ് മുഖേന നിയന്ത്രിച്ചതിനാൽ സ്റ്റേഡിയത്തിലെ 3 ഗേറ്റുകൾക്കു മുന്നിലും ആരാധകർ തടിച്ചുകൂടിയിരുന്നു. ഗേറ്റുകൾ തുറന്നപ്പോൾ ഉള്ളിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചവരെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടയിലാണു ദുരന്തം ഉണ്ടായത്. 18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആർസിബിക്ക് ഐപിഎൽ കിരീടം ലഭിച്ചത്.