ന്യൂഡൽഹി / ടെഹ്‌റാൻ : ഇറാനിലെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്കൻ സൈനിക ഇടപെടൽ ഉണ്ടായേക്കുമെന്ന ശക്തമായ സൂചനകളെത്തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചു. ഇതോടെ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ അനിശ്ചിതത്വത്തിലായി. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാന കമ്പനികളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചു. നിലവിലെ സാഹചര്യത്തിൽ ഇറാൻ വഴിയുള്ള റൂട്ട് മാറ്റാൻ കഴിയാത്ത ചില ദീർഘദൂര സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വ്യോമപാത അടച്ചതെന്നും ഇറാൻ സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു.
ഇതോടെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ സൗദി അറേബ്യയോ മറ്റ് അയൽരാജ്യങ്ങളോ വഴി തിരിച്ചുവിടേണ്ടി വരും. ഇത് യാത്രാ സമയം ഗണ്യമായി വർധിക്കാനും ഇന്ധനച്ചെലവ് ഉയരാനും കാരണമാകും. ബാക്കു ഉൾപ്പെടെയുള്ള സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയും നിലവിലെ സാഹചര്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. പല വിമാനങ്ങളും പാതിവഴിയിൽ നിന്ന് തിരിച്ചുവിട്ടതായാണ് വിവരം. വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് പൂർണ്ണമായ റീഫണ്ട് നൽകുകയോ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകുകയോ ചെയ്യുമെന്ന് വിമാന കമ്പനികൾ അറിയിച്ചു.
എന്നാൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ റദ്ദാക്കപ്പെടുമോ എന്ന ആശങ്കയിലാണ് പ്രവാസികളടക്കമുള്ള യാത്രക്കാർ. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്







