യു.എസിൽ മെഡിക്കൽ രംഗത്ത് വൻ ക്രമക്കേട് നടത്തിയ ഇന്ത്യൻ വംശജനായ ഡോക്ടർ ജിതേഷ് പട്ടേൽ 116 കോടി പിഴയടക്കണം. അനാവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്തുകയും ചെയ്യാത്ത ചികിത്സകൾക്ക് വ്യാജ ബില്ലുകൾ നൽകി ഫെഡറൽ ഫണ്ട് തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി. മെഡികെയർ മെഡിെയ്ഡ് തുടങ്ങിയ സർക്കാർ ആരോഗ്യ പദ്ധതികളിൽ നിന്ന് പണം തട്ടിയെടുക്കാനായി രോഗികൾക്ക് ആവശ്യമില്ലാത്ത പരിശോധനകൾ ഡോക്ടർ പട്ടേൽ നിർദ്ദേശിച്ചു. ഇതിൽ അനസ്തേഷ്യ നൽകി നടത്തേണ്ട പരിശോധനകൾ വരെ ഉൾപ്പെടുന്നു. ഡോക്ടറുടെ ക്ലിനിക്കിൽ എത്തുന്ന ഓരോ പുതിയ രോഗിക്കും ആവശ്യമില്ലെങ്കിലും അൾട്രാസൗണ്ട് ടെസ്റ്റുകൾ നിർബന്ധമാക്കിയിരുന്നു. കൂടാതെ, രോഗികൾക്ക് ഗുണകരമല്ലാത്ത ഉപകരണങ്ങൾ ശസ്ത്രക്രിയയിലൂടെ ശരീരത്തിൽ ഘടിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ക്ലിനിക്കിലെ മുൻ ജീവനക്കാരും ഒരു ഡോക്ടറുമാണ് ഈ തട്ടിപ്പ് പുറംലോകത്തെ അറിയിച്ചത്. ഈ കേസിലെ ഒത്തുതീർപ്പ് തുകയിൽ നിന്ന് ഏകദേശം 24 കോടി രൂപ ഇവർക്ക് പ്രതിഫലമായി ലഭിക്കും.
അമേരിക്കൻ നീതിന്യായ വകുപ്പ്, എഫ്.ബി.ഐ, ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് എന്നിവ സംയുക്തമായാണ് ഈ കേസ് അന്വേഷിച്ചത്. രോഗികളെ ചൂഷണം ചെയ്യുന്നതും സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതും കർശനമായി നേരിടുമെന്ന് യുഎസ് അറ്റോർണി തിയോഡോർ എസ്. ഹെർട്സ്ബെർഗ് വ്യക്തമാക്കി. അഡ്വാൻസ്ഡ് യൂറോളജി എന്ന സ്ഥാപനത്തിന്റെ ഉടമയായ ജിതേഷ് പട്ടേൽ, ഈ തുക നൽകി കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറായെങ്കിലും നിയമപരമായി കുറ്റം സമ്മതിച്ചിട്ടില്ല. എങ്കിലും സിവിലിയൻ നിയമപ്രകാരമുള്ള വലിയൊരു പിഴയായാണ് ഇത് കണക്കാക്കപ്പെടുന്നത്.







