നിയന്ത്രണാതീതമായി കത്തിപ്പടരുന്ന കാട്ടുതീയെത്തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിലെ ക്ലിന്‍റണിലെ മുഴുവൻ നിവാസികളോടും ഒഴിഞ്ഞുപോകാൻ നിർദ്ദേശിച്ചു. 568 ജനസംഖ്യയും 291 സ്വകാര്യ വാസസ്ഥലങ്ങളുമുള്ള ഈ ഗ്രാമം പൂർണ്ണമായി ഒഴിപ്പിക്കണമെന്ന് തോംസൺ-നിക്കോള റീജിയണൽ ഡിസ്ട്രിക്റ്റ് ഉത്തരവ് നൽകി. കാട്ടുതീ കാരണം ഗ്രാമത്തിന് സമീപമുള്ള ഹൈവേ 97 അടച്ചിട്ടതായി ഡ്രൈവ്ബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഴിപ്പിക്കുന്ന ഗ്രാമവാസികൾക്കായി കംലൂപ്സിൽ 1655 ഐലൻഡ് പാർക്ക് വേയിൽ സ്ഥിതി ചെയ്യുന്ന മക്ആർതർ ഐലൻഡ് സ്‌പോർട് ആൻഡ് ഇവന്‍റസ് സെന്‍ററിൽ താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജൂലൈ 17-ന് കണ്ടെത്തിയ പിയർ ലേക്ക് കാട്ടുതീ ഇതുവരെ 4,400 ഹെക്ടറിലധികം അല്ലെങ്കിൽ 44 ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ വിസ്തൃതിയിൽ പടർന്നു പിടിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാൻ 53 കാട്ടുതീ നിയന്ത്രണ ഉദ്യോഗസ്ഥരും 15 ഹെലികോപ്റ്ററുകളും 19 ഹെവി ഉപകരണങ്ങളും പ്രവർത്തിക്കുന്നുണ്ട്. അതേസമയം കടുത്ത ചൂടും വരണ്ട കാലാവസ്ഥയും കാരണം കാട്ടുതീ ആളിപ്പടരാൻ സാധ്യതയുണ്ടെന്ന് ബി.സി. വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു.







