കിഴക്കൻ കരീബിയനിൽ വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന ദ്വീപ് രാജ്യങ്ങളുണ്ട്. കൂടുതൽ പ്രോപ്പർട്ടി ലിസ്റ്റിംഗുകൾ പാസ്‌പോർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അമേരിക്കയിലെ രാഷ്ട്രീയവും സാമൂഹികവുമായ അസ്ഥിരത കരീബിയൻ ദ്വീപുകളിലേക്ക് ആളുകളെ കൂടുതലായി ആകർഷിക്കാൻ കാരണമായതായി വിദഗ്ധർ വിലയിരുത്തുന്നു. ആന്റിഗ്വ ആൻഡ് ബർമുഡ, ഡൊമിനിക്ക, ഗ്രെനഡ, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ എന്നീ അഞ്ച് ദ്വീപ് രാജ്യങ്ങൾ 200,000 ഡോളർ മുതൽ നിക്ഷേപം വഴിയുള്ള പൗരത്വം(CBI) വാഗ്ദാനം ചെയ്യുന്നു.
ഈ ദ്വീപ് രാജ്യങ്ങളിലൊന്നിൽ ഒരു വീട് വാങ്ങുന്നതിലൂടെ യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനം അനുവദിക്കുന്ന പാസ്‌പോർട്ടും ലഭിക്കും. സമ്പന്നരെ സംബന്ധിച്ചിടത്തോളം മൂലധന നേട്ടം, അനന്തരാവകാശം തുടങ്ങിയവ ദ്വീപുകളിൽ ഇല്ലെന്നതും ചില സന്ദർഭങ്ങളിൽ വരുമാനത്തിന്മേലുള്ള നികുതിയുടെ അഭാവവും മറ്റൊരു പ്രധാന ആകർഷണമാണ്. കൂടാതെ, വീട് വാങ്ങുന്നവർക്ക് നിലവിലുള്ള പൗരത്വം നിലനിർത്താൻ അനുവദിക്കുന്നു.
അതേസമയം, വീട് വാങ്ങിയാൽ പൗരത്വമെന്ന പദ്ധതിക്ക് വിമർശനങ്ങളും ഉയരുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിൽ മേൽനോട്ടത്തിലെ അപര്യാപ്തത കുറ്റവാളികൾക്ക് അതിർത്തി കടക്കാൻ സഹായിച്ചേക്കാമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. കരീബിയൻ സിബിഐ രാജ്യങ്ങൾക്കുള്ള വിസ രഹിത പ്രവേശനം പിൻവലിക്കുമെന്ന് യൂറോപ്യൻ യൂണിയൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പിനും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും ഒരു മാർഗമായി അത്തരം പദ്ധതികൾ തട്ടിപ്പുകാർ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് അമേരിക്ക മുൻപും ആശങ്ക പ്രകടിപ്പിച്ചിരുന്നു.