കോടികളുടെ നികുതി വെട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കനേഡിയൻ ട്രക്കിംഗ് അലയൻസ് (CTA). “ഡ്രൈവർ ഇൻകോർപ്പറേറ്റഡ്” നികുതി വെട്ടിപ്പിനെ തുടർന്ന് രാജ്യത്തിന് പ്രതിവർഷം ഒരു ബില്യൺ ഡോളറിൻ്റെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് അവർ വ്യക്തമാക്കുന്നു. ശമ്പള നികുതിയും തൊഴിൽ ബാധ്യതകളും ഒഴിവാക്കാൻ ട്രക്കിംഗ് കമ്പനികൾ ഡ്രൈവർമാരെ ജീവനക്കാരെന്നതിന് പകരം സ്വതന്ത്ര കോൺട്രാക്ടർമാരായി കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ഈ തട്ടിപ്പിലൂടെ പല കമ്പനികളും 30 ശതമാനത്തോളം അനധികൃത നേട്ടമുണ്ടാക്കുന്നുണ്ട്. മാത്രമല്ല ഇതിലൂടെ ഡ്രൈവർമാർക്ക് ന്യായമായ ശമ്പളം, ആനുകൂല്യങ്ങൾ, സുരക്ഷാ പരിരക്ഷകൾ എന്നിവ നിഷേധിക്കപ്പെടുകയും ചെയ്യുന്നതായി സിടിഎ പ്രസിഡൻ്റ് സ്റ്റീഫൻ ലാസ്കോവ്സ്കി പറയുന്നു. 2021ലും 2024ലും ഇത് സംബന്ധിച്ച ഫെഡറൽ നിയമങ്ങൾ ശക്തിപ്പെടുത്തിയിരുന്നു. എങ്കിലും പുതിയ കുടിയേറ്റക്കാരെ ലക്ഷ്യമിടുന്ന കമ്പനികൾക്കെതിരെ ഇപ്പോഴും നടപടി സാധ്യമാകുന്നില്ലെന്ന് പരാതിയുണ്ട്.
ശമ്പളം നല്കാതെ കബളിപ്പിക്കപ്പെട്ട ഡ്രൈവർ കരൺവീർ സിങ് ഇതുമായി ബന്ധപ്പെട്ട തൻ്റെ അനുഭവം പങ്കു വച്ചു. രണ്ട് കമ്പനികൾ, തന്നെ ശമ്പളം നൽകാതെ കബളിപ്പിച്ചുവെന്ന് കരൺവീർ സിങ് പറഞ്ഞു. ഒരു കമ്പനി ഇപ്പോഴും ഏകദേശം 40,000 ഡോളർ നൽകാനുണ്ട്. ഈ മേഖലയിലേക്ക് പുതുതായി എത്തുന്ന പലരും അവരുടെ അവകാശങ്ങളെക്കുറിച്ച് അജ്ഞരാണെന്നും, അതിലൂടെ അവർ തട്ടിപ്പിന് ഇരയാകുന്നുവെന്നും കരൺവീർ സിംഗ് പറഞ്ഞു.
നിയമലംഘകരെ തിരിച്ചറിയാൻ CRA-യെ സഹായിക്കുന്നതിന് T4A നികുതി സ്ലിപ്പുകളുമായി ബന്ധപ്പെട്ട പിഴകൾക്കുള്ള മൊറട്ടോറിയം പിൻവലിക്കണമെന്ന് CTA സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. ഇതിൻ്റെ ഭാഗമായി എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് കാനഡ (ഇഎസ്‌ഡിസി)യും സിആർഎയും തമ്മിൽ വിവരങ്ങൾ പങ്കിടാൻ കരാറായിട്ടുണ്ട്.