വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊല്ലാനുള്ള ഇസ്രായേലിന്റെ പദ്ധതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറാൻ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊലപ്പെടുത്തിയിട്ടില്ലെന്നതിനാൽ അവരുടെ രാഷ്ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെക്കുറിച്ച് തങ്ങൾക്ക് പറയാനില്ലെന്ന്’ യു എസ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ആണവ പദ്ധതി നിർത്തലാക്കാനുള്ള ശ്രമത്തിൽ ഇസ്രായേൽ ഇറാനെതിരെ വൻ ആക്രമണം ആരംഭിച്ചതിനുശേഷം ഉന്നത യു എസ് ഉദ്യോഗസ്ഥർ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഉന്നത ഇറാനിയൻ നേതാവിനെ കൊല്ലാൻ തങ്ങൾക്ക് അവസരം ലഭിച്ചതായി ഇസ്രായേലികൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ട്രംപ് അവരെ പദ്ധതിയിൽ നിന്ന് പിന്മാറ്റുകയായിരുന്നു. ട്രംപ് തന്നെ സന്ദേശം നൽകിയോ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞില്ല. എന്നാൽ ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇടയ്ക്കിടെ ആശയവിനിമയം നടത്തിയിരുന്നു. ഫോക്സ് ന്യൂസ് ചാനലിന്റെ ‘സ്പെഷ്യൽ റിപ്പോർട്ട് വിത്ത് ബ്രെറ്റ് ബെയർ’ പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ റോയിട്ടേഴ്സ് റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കലും നടന്നിട്ടില്ലാത്ത നിരവധി തെറ്റായ സംഭാഷണങ്ങളുണ്ടെന്നും താൻ അതിലേക്ക് കടക്കില്ലെന്നുമായിരുന്നു നെതന്യാഹു പറഞ്ഞത്.
എന്നാൽ തങ്ങൾ ചെയ്യേണ്ടത് തങ്ങൾ ചെയ്യണമെന്നാണ് താൻ കരുതുന്നതെന്നും അത് തങ്ങൾ തന്നെ ചെയ്യുമെന്നും അമേരിക്കയ്ക്ക് എന്താണ് നല്ലതെന്ന് അമേരിക്കയ്ക്ക് അറിയാമെന്ന് താൻ കരുതുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ടെഹ്റാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള യു എസ്- ഇറാൻ ചർച്ചകൾ പുന:രാരംഭിക്കുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ ആക്രമണങ്ങളുടെ ഫലമായി ഒമാനിൽ ഞായറാഴ്ച നടത്താനിരുന്ന ചർച്ചകൾ റദ്ദാക്കി. ഇസ്രായേലിന്റെ ആക്രമണങ്ങളെക്കുറിച്ച് തങ്ങൾക്ക് എല്ലാം അറിയാമായിരുന്നുവെന്ന്ന്ന് ട്രംപ് വെള്ളിയാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു.