വാഷിങ്ടൺ: വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് യുഎസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാതായതായി പരാതി. ന്യൂജേഴ്‌സിയിലെത്തിയ സിമ്രാൻ (24)നെയാണ് കാണാതായത്. ജൂൺ 20നാണ് സിമ്രായൻ യുഎസിലെത്തിയത്. എന്നാൽ സിമ്രാന്റെ ബന്ധുക്കളാരും യുഎസിൽ ഇല്ലെന്നാണ് ലിൻഡൻവോൾഡ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല സിമ്രാന് ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല. അമേരിക്കയിൽ പ്രവേശിക്കുന്നതിനു വേണ്ടി വിവാഹമെന്ന കാരണം സിമ്രാൻ സൃഷ്ടിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
വിമാനത്താവളത്തിലെ സിസിടിവി പരിശോധനയിൽ സിമ്രാനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ സിമ്രാൻ ഫോൺ പരിശോധിക്കുന്നതും ആരെയോ കാത്തിരിക്കുന്നതും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുഎസിൽ സിമ്രാൻ മൊബൈൽ കണക്ഷൻ എടുത്തിട്ടില്ല. മാത്രമല്ല വിമാനത്താവളത്തിലെ വൈഫൈ ആണ് അവർ ഫോണിന് ഉപയോഗിച്ചത്.
ചാരനിറത്തിലുള്ള പാന്റ്‌സും വെള്ള ടീ ഷർട്ടുമായിരുന്നു കാണാതായ സമയത്ത് സിമ്രാൻ ധരിച്ചിരുന്നത്. അഞ്ചടി നാലിഞ്ച് ഉയരവും 68 കിലോഗ്രാം ഭാരവുമുള്ള സിമ്രാനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലിൻഡൻവോൾഡ് പൊലീസിനെ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. യുവതിയുെട നെറ്റിയുടെ ഇടതു ഭാഗത്ത് മുറിവിന്റെ പാടുണ്ട്. വജ്രം പതിപ്പിച്ച ചെറിയ കമ്മലും യുവതി അണിഞ്ഞിട്ടുണ്ട്. യുഎസിലെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് സിമ്രാനെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിച്ചത്. നിലവിൽ സിമ്രാന് യുഎസിൽ സുഹൃത്തുക്കളില്ലെന്നാണ് പൊലീസ് മനസ്സിലാക്കിയിരിക്കുന്നത്. കാണാതായതിന് ശേഷം സിമ്രാന്റെ ഇന്ത്യയിലെ കുടുംബവുമായി ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.