newsroom@amcainnews.com

പലതവണ നോട്ടിസ് നൽകിയിട്ടും ഇഎസ്ഐ തുകയുടെ വിഹിതം അടച്ചില്ല; കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് 31 കോടിയോളം രൂപ ഇഎസ്ഐസി പിടിച്ചെടുത്തു

തിരുവനന്തപുരം: കരാർ തൊഴിലാളികളുടെ ഇഎസ്ഐ തുകയുടെ വിഹിതം അടച്ചില്ല. കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് 31 കോടിയോളം രൂപ ഇഎസ്ഐസി പിടിച്ചെടുത്തു. മാർച്ച് – ഏപ്രിൽ മാസങ്ങളിലായാണ് വൈദ്യുതി ബോർഡിന്റെ എസ്ബിഐ തിരുവനന്തപുരം പട്ടം ശാഖയിലെ പ്രധാന അക്കൗണ്ടും കനറാ ബാങ്കിന്റെ കന്റോൺമെന്റ് ശാഖയിലെ കലക്ഷൻ അക്കൗണ്ടും ഇഎസ്ഐസി മരവിപ്പിച്ചത്. ഇഎസ്ഐ തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നോട്ടിസ് നൽകിയിട്ടും അനുകൂല മറുപടി ലഭിക്കാതായതോടെയാണ് നടപടി.

31 കോടിയോളം രൂപ ഇഎസ്ഐസി പിടിച്ചെടുത്തിട്ടും കരാർ തൊഴിലാളികളുടെ പട്ടിക കൈമാറാൻ കെഎസ്ഇബി ഇതുവരെ തയാറായിട്ടില്ല. ഇതോടെ പിടിച്ചെടുത്ത പണം തൊഴിലാളികൾക്ക് ഗുണമില്ലാതെ ഇഎസ്ഐസിയുടെ പക്കൽ തന്നെയിരിക്കുകയാണ്. 2017 മുതൽ 2021 വരെയുള്ള 4 വർഷക്കാലത്തെ അടവ് മുടങ്ങിയതിൽ 18 കോടി രൂപ മുതലായും 13 കോടി പലിശയിനത്തിലുമാണ് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഎസ്ഐസി പിടിച്ചെടുത്തത്.

കെഎസ്ഇബിയുടെ നിസഹകരണം കാരണം വൈകാതെ 2021 മുതൽ 2025 വരെയുള്ള പണവും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പിടിച്ചെടുക്കേണ്ടി വരും. കരാർ തൊഴിലാളികളുടെ എണ്ണം കൂടിയതിനാൽ ഇത് 31 കോടിയ്ക്കും മുകളിലേക്ക് പോകും. കെഎസ്ഇബിയിൽ ഇരുപതിനായിരത്തോളം കരാർ തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 20 വർഷം പിന്നിട്ട കരാർ തൊഴിലാളികളുടെ എണ്ണം പതിമൂവായിരത്തിനും മുകളിലാണ്. മീറ്റർ റീഡർമാർ, സബ് സ്റ്റേഷൻ ഓപ്പറേറ്റർമാർ, ലൈൻ വർക്കേഴ്സ്, ഷിഫ്റ്റ് അസിസ്റ്റന്റുമാർ എന്നിവരിൽ ഭൂരിപക്ഷവും കരാർ തൊഴിലാളികളാണ്.

ഇഎസ്ഐസിയിൽ നിയമാനുസൃതമായ വിഹിതം അടയ്ക്കുന്നതിനു പകരം കെഎസ്ഇബി ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരെ ഇഎസ്ഐസി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ‌ അപ്പീൽ നൽകി. കരാർ തൊഴിലാളികളുടെ സംഘടനയായ കരാർ തൊഴിലാളി ഫെ‍ഡറേഷനും കേസിൽ കക്ഷി ചേർന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ‌ ബെഞ്ച് റദ്ദാക്കി. ഇതിനുപിന്നാലെയാണ് ബാങ്ക് അക്കൗണ്ടുകൾ മരവപ്പിച്ച് ഇഎസ്ഐസി തുക പിടിച്ചെടുത്തത്. കരാർ തൊഴിലാളികൾ ഇഎസ്ഐ തുകയ്ക്ക് അർഹരല്ലെന്നാണ് കെഎസ്ഇബിയുടെ വാദം. എന്നാൽ ഇഎസ്ഐ അധികൃതർ വൈദ്യുതി ഓഫിസുകളിൽ പരിശോധന നടത്തുകയും കരാർ തൊഴിലാളികൾ ഇഎസ്ഐയ്ക്ക് അർഹരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

അതേസമയം, കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പണം പിടിച്ചെടുത്ത ഇഎസ്ഐസി നടപടി താൻ അറിഞ്ഞിട്ടില്ലെന്നും അന്വേഷിക്കട്ടെയെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു.

You might also like

സൈബര്‍ ആക്രമണം: വെസ്റ്റ്ജെറ്റ് വിമാന സര്‍വീസുകളെ ബാധിക്കില്ല

മുഖ്യമന്ത്രിയുടെ പിആർ ടീമിന്റെ ശമ്പളം 5% വർധിപ്പിച്ചു; പ്രതിമാസം 3750 രൂപ വരെ വർധന

കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കി; 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസ് ഏർപ്പെടുത്തിയ കുടിയേറ്റ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

വിഷാദ രോഗ, ഉറക്കക്കുറവിന്… സ്മാർട്ട്‌ഫോൺ ഉപയോഗം ഒരു ആസക്തി പോലെ; പലരുടെയും ദൈനംദിന ജീവിതത്തെ വരെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയെന്ന് ഗവേഷകർ

മോണ്‍ട്രിയല്‍ എഫ്1 ഗ്രാന്‍ഡ് പ്രിക്‌സ്: റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും

വീസ ചട്ടലംഘിച്ചതിന് പ്രശസ്ത ടിക് ടോക് താരം ഖാബി ലെയ്മിനെ യുഎസ് അറസ്റ്റുചെയ്ത് വിട്ടയച്ചു

Top Picks for You
Top Picks for You