തൃശൂർ: കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വർക്ക്‌ഷോപ്പ് ജീവനക്കാരൻ സന്തോഷിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി വെളുത്തൂർ പറക്കാട് സ്വദേശി പൊറക്കോട്ട് വീട്ടിൽ വിനയനെ (36) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഊരകം വല്ലച്ചിറ സ്വദേശി നായരു പറമ്പിൽ വീട്ടിൽ സന്തോഷ് (54) ആണ് കൊല്ലപ്പെട്ടത്. പണവുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ എട്ടിനാണ് തൃശൂർ മെട്രോ ഹോസ്പിറ്റലിനു സമീപത്തുള്ള കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തെ കിണറ്റിൽ സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് സിഐ. ജിജോയുടെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നാല് ദിവസത്തോളം പഴക്കമുള്ള പുഴു അരിച്ച സന്തോഷിന്റെ ശരീരത്തിന് പുറമേ പരുക്കുകളൊന്നും കാണപ്പെട്ടിരുന്നില്ല. കിണറ്റിൽ വീണ് വെള്ളം കുടിച്ചു മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ വസ്ത്രത്തിന്റെ പോക്കറ്റിൽനിന്നും ലഭിച്ച മൊബൈൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മരിച്ച സന്തോഷിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു.
തുടർന്ന് സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം നടത്തിയ രഹസ്യാന്വേഷണത്തിൽ ഒരു ബിവറേജ് ബിൽ കിട്ടിയതാണ് കേസിൽ വഴിത്തിരിവായത്. ബില്ലിലെ സമയം വച്ച് സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബിവറേജിൽ ഇയാൾക്കൊപ്പം വേറെയും ആളുകൾ ഉണ്ടായിരുന്നതായി കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പ്രതി വിനയനെ ഗുരുവായൂരിൽനിന്നും പിടികൂടുകയു ചെയ്തു.
കമ്മിഷണർ ആർ. ഇളങ്കോയുടെ നിർദേശത്തിൽ തൃശൂർ അസി.കമ്മിഷണർ സലീഷ് എൻ. ശങ്കരൻ നേതൃത്വം വഹിച്ച അന്വേഷണ സംഘത്തിൽ ഈസ്റ്റ് ഇൻസ്‌പെക്ടർ എം.ജെ. ജിജോ, സബ് ഇൻസ്‌പെക്ടർമാരായ ബിബിൻ പി. നായർ, അനിൽകുമാർ, അനുശ്രീ, അസി. സബ് ഇൻസ്‌പെ്കടർ ദുർഗാലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിമൽ ഹരീഷ്, ദീപക്, സൂരജ്, അജ്മൽ, നസീബ് എന്നിവരാണ് ഉണ്ടായിരുന്നത്.