ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ നിന്ന്, സൈബർ കുറ്റകൃത്യ സംഘങ്ങൾ, യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ആർസിഎംപി മുന്നിയിപ്പ് നൽകി. കാനഡ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ യുവാക്കളെയാണ് ഇത്തരം സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. സൈബർ സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, “ദി കോം” എന്നറിയപ്പെടുന്ന ഒരു വലിയ ഹാക്കിംഗ് കമ്മ്യൂണിറ്റിയുടെ ഭാഗമാണ് ഈ സംഘങ്ങൾ.
വലിയ രീതിയിലുള്ള ഡാറ്റാ ലംഘനങ്ങൾ, സെക്‌സ്‌റ്റോർഷൻ, കോടിക്കണക്കിന് ഡോളറിൻ്റെ കോർപ്പറേറ്റ് മോചനദ്രവ്യം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തിക്കുന്നത്. 17 മുതൽ 20 വയസ്സ് വരെ പ്രായമുള്ളവരാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ പാക്കറ്റ്‌ലാബ്‌സ് പറയുന്നു. സ്വയം ഉപദ്രവിക്കുന്നതിനും, മൃഗങ്ങളെ പീഡിപ്പിക്കുന്നതിനും, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും ദി കോമിലെ അംഗങ്ങൾ ഓൺലൈനിലൂടെ കുട്ടികളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ആർസിഎംപി മുന്നറിയിപ്പ് നൽകുന്നു. ഈ ഗ്രൂപ്പിന്റെ പ്രത്യേകത എന്തെന്നാൽ, അവർ ഇംഗ്ലീഷ് മാതൃഭാഷക്കാരാണ് എന്നതാണ്.
കഴിഞ്ഞ മാസം ബ്രിട്ടീഷ് പൗരനായ ടെയ്ലർ ബുക്കാനൻ എന്ന യുവാവിനെ അമേരിക്കൻ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. കോമുമായി ബന്ധമുള്ള സ്കാറ്റേഡ് സ്പൈഡർ എന്ന സംഘത്തിലെ അംഗമാണ് ഇയാൾ. ഈ സംഘം വ്യാപകമായി കനേഡിയൻ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നു. സംഘത്തിൻ്റെ ഭാഗമാകുന്നവർക്ക് വരുമാനവും ലഭിക്കുന്നതിനാൽ, യുവാക്കളെ പെട്ടെന്ന് ആകർഷിക്കാൻ കഴിയുന്നുണ്ട്. ഇതും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.