കാൽഗറി: കഴിഞ്ഞ വർഷം നേരിട്ട സൈബർ ആക്രമണത്തിന് ശേഷം മുഴുവൻ സർവീസും പുനഃസ്ഥാപിച്ചതായി കാൽഗറി പബ്ലിക് ലൈബ്രറി (സിപിഎൽ). തങ്ങളുടെ ടെക് ടീമുകൾ 10 ആഴ്‌ചയ്‌ക്കുള്ളിൽ 22 സ്ഥലങ്ങളിലായി രണ്ടായിരത്തിലധികം സാങ്കേതിക സംവിധാനങ്ങളും ഉപകരണങ്ങളും പുനഃസ്ഥാപിച്ചുണ്ടെന്നും സിപിഎൽ വക്താവ് അറിയിച്ചു. ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ പൊതു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ ആക്സസ് സോഫ്റ്റ്വെയർ നടപ്പിലാക്കും. ഒക്ടോബറിലുണ്ടായ സൈബർ ആക്രമണത്തിൽ കാൽഗറി പബ്ലിക് ലൈബ്രറിയുടെ ശാഖകളും ദിവസങ്ങളോളം അടച്ചിടേണ്ടി വന്നിരുന്നു. എന്നാൽ റാൻസംവേർ ആക്രമണത്തിൽ തങ്ങളുടെ ഡാറ്റയൊന്നും ചോർന്നിട്ടില്ലെന്ന് ലൈബ്രറി പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായാണ് സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. സ്റ്റാഫ് നെറ്റ്‌വർക്കുകളും ഉപകരണങ്ങളും പുനഃസ്ഥാപിക്കുന്നതും 23 ലൈബ്രറി വർക്ക്‌സൈറ്റുകളിലുടനീളം ആശയവിനിമയവും കണക്റ്റിവിറ്റിയും അനുവദിക്കുന്നതും ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നു. രണ്ടാം ഘട്ടത്തിൽ സിപിഎൽ കേന്ദ്രങ്ങളിൽ ഡിജിറ്റൽ, സാങ്കേതിക സേവനങ്ങൾ പുനരാരംഭിച്ചു. അവസാന ഘട്ടത്തിൽ സമ്പൂർണ സാങ്കേതിക സേവനങ്ങൾ പുനഃസ്ഥാപിച്ചതായി സിപിഎൽ വക്താവ് റിപ്പോർട്ട് ചെയ്തു.