വിദേശ സര്‍ക്കാരുകള്‍ കുറ്റകൃത്യ സംഘങ്ങളെ ഉപയോഗിച്ച് കാനഡയിലെ രാഷ്ട്രീയ എതിരാളികളെ നേരിടുന്നതായി കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (CSIS). കാനഡയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി സംഘടിത കുറ്റകൃത്യ സംഘങ്ങളെ ഉപയോഗിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം ബുധനാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗം ഒരു കൊലപാതകം നടത്താന്‍ കുപ്രസിദ്ധമായ ബൈക്കര്‍ സംഘത്തിലെ അംഗങ്ങളെ വാടകയ്ക്കെടുത്തതും, കാനഡയിലെ അക്രമ സംഭവങ്ങളുമായി ഇന്ത്യക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാനഡയിലെ സൗത്ത് ഏഷ്യന്‍ സമൂഹങ്ങളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ ക്രിമിനല്‍ ശൃംഖലകളുമായി ബന്ധപ്പെട്ടതിന് ആര്‍സിഎംപിക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വംശീയ, മത, സാംസ്‌കാരിക സമൂഹങ്ങള്‍ക്കുള്ളില്‍ മാത്രമല്ല, കാനഡയുടെ രാഷ്ട്രീയ വ്യവസ്ഥയിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായ വിദേശ ഇടപെടലുകളെക്കുറിച്ച് കാനഡ ജാഗ്രത പുലര്‍ത്തണമെന്ന് സിഎസ്‌ഐഎസ് ആവശ്യപ്പെടുന്നു. മോദിയുടെ ഓഫീസുമായി ബന്ധമുള്ള ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കാനഡയില്‍ ക്രമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ലോറന്‍സ് ബിഷ്‌ണോയ് എന്ന ക്രിമിനല്‍ സംഘത്തെ ഉപയോഗിക്കുന്നതായി ആര്‍സിഎംപി വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.