ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ സുപ്രീം കോടതിയുടെ ഉത്തരവിനെ വിമർശിച്ച മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശവുമായി കോടതി. കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായിട്ടും തെരുവുനായ വിഷയത്തിൽ മനേക ഗാന്ധി എന്തു ചെയ്തെന്നു ചോദിച്ച കോടതി, കോടതി അലക്ഷ്യമാണ് മേനകയുടേതെന്നും കേസെടുക്കാത്തത് കോടതിയുടെ മാന്യതയാണെന്നും പറഞ്ഞു. മനേക ഗാന്ധി മുൻ കേന്ദ്രമന്ത്രിയാണെന്നും തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ രാമചന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായിട്ടും തെരുവുനായ വിഷയത്തിൽ മനേക ഗാന്ധി എന്തു ചെയ്തെന്നും പ്രശ്നം പരിഹരിക്കാൻ എത്ര ബജറ്റ് വിഹിതമാണ് ലഭ്യമാക്കിയതെന്നും കോടതി ചോദിച്ചു. കേസിൽ വാദം തുടരുകയാണ്.
നായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിച്ചതിനെത്തുടർന്ന്, ഈ മാസം ആദ്യം സുപ്രീം കോടതി ഡൽഹി-എൻസിആർ മേഖലയിലെ തെരുവുനായ പ്രശ്നം അവലോകനം ചെയ്തിരുന്നു. സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പൊതുജന സുരക്ഷയ്ക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നു കോടതി പറഞ്ഞിരുന്നു. തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഒരു നായ ആരെെയങ്കിലും ആക്രമിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് കോടതി ചോദിച്ചു. നായ്ക്കളെ പരിപാലിക്കാൻ ആഗ്രഹിക്കുന്നവർ അവയെ ലൈസൻസുള്ള വളർത്തുമൃഗങ്ങളായി വീട്ടിൽ സൂക്ഷിക്കണമെന്നും അല്ലാതെ സ്വതന്ത്രമായി അലഞ്ഞു തിരിയാൻ അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ്-റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നു തെരുവു നായ്ക്കളെ മാറ്റണമെന്നും വന്ധ്യംകരണത്തിനു ശേഷം അവയെ ഇതേ സ്ഥലങ്ങളിലേക്കു തിരികെ കൊണ്ടുവരരുതെന്നും കഴിഞ്ഞ വർഷം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകളെ വിമർശിച്ച് മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. കോടതി നിർദേശങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് മനേക ഗാന്ധി പറഞ്ഞത്. ‘‘5000 നായ്ക്കളെ മാറ്റുകയാണെങ്കിൽ അവയെ എവിടെ പാർപ്പിക്കും? അതിനായി 50 അഭയകേന്ദ്രങ്ങൾ വേണം. അതിനുള്ള സ്ഥലം ലഭ്യമല്ല. നായ്ക്കളെ പിടികൂടാൻ ആളുകളെ ആവശ്യമാണ്. 8 ലക്ഷം നായ്ക്കളുണ്ടെങ്കിൽ വെറും 5000 എണ്ണത്തിനെ മാറ്റുന്നത് കൊണ്ട് എന്ത് മാറ്റമുണ്ടാകും? വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽനിന്ന് എവിടേയ്ക്ക് നായ്ക്കളെ മാറ്റും? അതിനു കഴിയുമായിരുന്നെങ്കിൽ ഇതിനോടകം തന്നെ അത് ചെയ്യുമായിരുന്നു’’–മനേക ഗാന്ധി പറഞ്ഞതിങ്ങനെ.







