ഭോപാൽ: മേഘാലയയിൽ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയ്ക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഇൻഡോർ പോലീസ് അറിയിച്ചു. മേഘാലയയിലെ ചിറാപുഞ്ചിയിൽ മേയ് 23ന് ഹണിമൂണിനായി പോയ രാജാ രഘുവംശിയും ഭാര്യ സോനവും പിന്നീട് കാണാതാവുകയായിരുന്നു.
രാജാ രഘുവംശിയുടെ മൃതദേഹം സഹോദരൻ വിപിൻ രഘുവംശി തിരിച്ചറിഞ്ഞു. മരണ സമയവും മറ്റു വിശദാംശങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. എന്നാൽ സോനത്തെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. മേയ് 11നായിരുന്നു ഇരുവരുടെയും വിവാഹം.
ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരൻ സച്ചിൻ രഘുവംശി നേരത്തെ പറഞ്ഞിരുന്നു. ദമ്പതികളെ കണ്ടെത്താൻ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്നവർക്കും പ്രാദേശിക ഹോട്ടൽ ജീവനക്കാരുടെ ഗൈഡുകൾക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്നാണ് സഹോദരൻ ആരോപിച്ചത്.