ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ ഒന്നിലധികം മേഘവിസ്ഫോടനം. മലവെള്ളപ്പാച്ചിലിനെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്. കുളു ജില്ലയിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേരെ കാണാതായി. കുളു ജില്ലയിലെ വിവിധയിടങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. തുടർന്ന് നദികൾ കരകവിഞ്ഞൊഴുകി.
മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂൾ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകർന്നു. കുളുവിൽ കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടു. കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടതിൻറെ വീഡിയോകളും പുറത്തുവന്നു. മിന്നൽ പ്രളയത്തിനിടെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കുന്നതിനിടെയാണ് മൂന്നുപേർ ഒഴുക്കിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
മണാലി, ബഞ്ജർ മേഖലയിലും മിന്നൽ പ്രളയം കനത്ത നാശം വിതച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനും വെള്ളം കയറി സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റാനുമുള്ള പ്രവർത്തനം ആരംഭിച്ചെന്നും കുളു അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണർ അശ്വനി കുമാർ പറഞ്ഞു. മണികരൺ വാലിയിലെ ബ്രഹ്മ ഗംഗയിലും വെള്ളം ഉയർന്നു. നദിയിൽ വെള്ളം ഉയർന്നതോടെ നിരവധി വീടുകളിൽ വെള്ളം കയറി.
രാവിലെ മുതൽ മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നുവെന്നും നദികളുടെയും തോടുകളുടെയും അടുത്തേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും ബഞ്ചർ എംഎൽഎ സുരിന്ദർ ഷൗരി പറഞ്ഞു. മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായായതായും റിപ്പോർട്ടുകളുണ്ട്. തൊഴിലാളികളടക്കമുള്ളവരെയാണ് കാണാതായത്. ധരംശാലക്ക് സമീപം മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി തൊഴിലാളികൾ ഒഴുക്കിൽപ്പെട്ടതായി സംശയമുണ്ട്.