പാർലമെൻ്റിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ച് മുൻ കനേഡിയൻ ധനമന്ത്രിയും പ്രമുഖ ലിബറൽ നേതാവുമായ ക്രിസ്റ്റിയ ഫ്രീലാൻഡ്. യുക്രെയ്ൻ സർക്കാറിന്റെ സാമ്പത്തിക വികസന ഉപദേശകയായി പുതിയ ചുമതല ഏറ്റെടുക്കുന്നതിനാലാണ് പത്ത് വർഷത്തിലധികമായി പ്രതിനിധീകരിച്ചിരുന്ന ടൊറൻ്റോ യൂണിവേഴ്സിറ്റി-റോസ്ഡേൽ മണ്ഡലത്തിൽ നിന്ന് അവർ പടിയിറങ്ങുന്നത്. ജൂലൈ മുതൽ ഓക്സ്ഫോർഡിലെ റോഡ്സ് ട്രസ്റ്റ് സിഇഒ ആയി ചുമതലയേൽക്കുന്ന ഫ്രീലാൻഡ് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും അറിയിച്ചു. ജസ്റ്റിൻ ട്രൂഡോ സർക്കാരിൽ ഉപപ്രധാനമന്ത്രിയായും വിദേശകാര്യമന്ത്രിയായും സേവനമനുഷ്ഠിച്ച ക്രിസ്റ്റിയ, കഴിഞ്ഞ വർഷത്തെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഫ്രീലാൻഡിന്റെ രാജിയോടെ, പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ സർക്കാരിന് ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാൾ രണ്ട് സീറ്റുകളുടെ കുറവ് നേരിടും. നിലവിൽ സഭയിൽ ലിബറലുകൾക്ക് 170 സീറ്റുകളും പ്രതിപക്ഷത്തിന് ആകെ 142 സീറ്റുകളുമാണുള്ളത്. ശീതകാല സമ്മേളനത്തിന് തൊട്ടുമുമ്പ് നടന്ന ഈ നീക്കം ഭരണകക്ഷിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഫ്രീലാൻഡിന്റെ സീറ്റ് ഒഴിവ് വന്നതോടെ മാർച്ചിൽ ഉപതിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. ഇതിന് പുറമെ കൂടുതൽ എംപിമാർ നയതന്ത്ര ചുമതലകളിലേക്ക് മാറുമെന്ന സൂചനകൾ നിലനിൽക്കുന്നതിനാൽ വരാനിരിക്കുന്ന മാസങ്ങളിൽ കനേഡിയൻ പാർലമെൻ്റിൽ നിർണ്ണായകമായ പല രാഷ്ട്രീയ മാറ്റങ്ങളും പ്രതീക്ഷിക്കാം.







