മുൻ കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി. റഷ്യയുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെലെൻസ്കി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിലും ഫ്രീലാൻഡിനുള്ള വലിയ പരിചയസമ്പത്ത് യുക്രെയ്നിന് ഗുണകരമാകുമെന്ന് സെലെൻസ്കി പറഞ്ഞു. യുദ്ധത്തിന് ശേഷം യുക്രെയ്നിനെ ലോകത്തെ വലിയൊരു സാമ്പത്തിക ശക്തിയാക്കി മാറ്റാൻ അവർക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ജസ്റ്റിൻ ട്രൂഡോ സർക്കാരിൽ സുപ്രധാന പദവികൾ വഹിച്ചിട്ടുള്ള ഫ്രീലാൻഡ്, നിലവിൽ കാനഡയുടെ പ്രത്യേക പ്രതിനിധി കൂടിയാണ്.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾക്കായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പാരിസിലേക്ക് തിരിക്കുന്ന വേളയിലാണ് ഈ നിയമനം നടന്നത്. നാല് വർഷത്തോളമായി തുടരുന്ന യുദ്ധം യുക്രെയ്നിന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റാനും പുനർനിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഫ്രീലാൻഡിന്റെ സാന്നിധ്യം വലിയ കരുത്താകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.







