ചൈനയുമായി ഒപ്പിട്ട കാനഡയുടെ പുതിയ ഇലക്ട്രിക് വാഹന (ഇ വി) കരാർ പ്രവിശ്യാ നിവാസികളെ ദോഷകരമായി ബാധിക്കുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. പ്രധാനമന്ത്രി മാർക്ക് കാർണി കരാറിനെക്കുറിച്ച് മുൻകൂട്ടി അറിയിക്കാത്തതിലും തന്നോട് ആലോചിക്കാത്തതിലും അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചു. ചൈനയിൽ നിന്നുള്ള 49,000 ഇവികൾക്ക് കുറഞ്ഞ നികുതി (6.1%) ഏർപ്പെടുത്തുന്ന ഈ നീക്കം ഒൻ്റാരിയോയിലെ വാഹന നിർമാണ മേഖലയെയും അനുബന്ധ തൊഴിലവസരങ്ങളെയും തകർക്കുമെന്ന് ഫോർഡ് കുറ്റപ്പെടുത്തി.
കാനഡയുടെ കനോല, സമുദ്ര വിഭവങ്ങൾ എന്നിവയുടെ നികുതി ചൈന കുറയ്ക്കുന്നതിന് പകരമായാണ് ഈ കരാർ. എന്നാൽ, സബ്‌സിഡി നൽകി നിർമ്മിക്കുന്ന വിലകുറഞ്ഞ ചൈനീസ് വാഹനങ്ങൾ കനേഡിയൻ വിപണിയിൽ എത്തുന്നതോടെ ഇവി മേഖലയിൽ ഒൻ്റാരിയോ നടത്തിയ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം പാഴാകുമെന്ന് ഫോർഡ് ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ, ചൈനീസ് വാഹനങ്ങൾക്ക് നൽകുന്ന ഈ ഇളവ് കാനഡയുടെ പ്രധാന വിപണിയായ അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തെ വഷളാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൈനീസ് വാഹനങ്ങളെ “സബ്‌സിഡി നൽകിയ ചാര വണ്ടികൾ” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.







