ഇസ്‌ലാമാബാദ്: കര, നാവിക, വ്യോമ സേനാവിഭാഗങ്ങളുടെ ഏകോപനത്തിന് ‘ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ്’ പദവി സൃഷ്ടിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കായി ഭരണഘടനയുടെ 243–ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം. ഫീൽഡ് മാർഷൽ അസിം മുനീറിനെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് പദവിയിൽ നിയോഗിക്കാനാണ് നീക്കം. പുതിയ നീക്കം ഭരണഘടനയുടെ അടിത്തറ ഇളക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. ഇന്നു മുതൽ രാജ്യവ്യാപകമായി പ്രതിഷേധം തുടങ്ങുമെന്നും അവർ പ്രഖ്യാപിച്ചു.
ഫെഡറൽ ഭരണഘടനാ കോടതി സ്ഥാപിക്കൽ, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്ന പ്രക്രിയയിലെ പരിഷ്ക്കാരങ്ങൾ എന്നിവയും ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. സുപ്രീം കോടതിയുടെ അധികാരങ്ങൾ കുറയ്ക്കുക, ചില അധികാരങ്ങൾ നിർദ്ദിഷ്ട ഭരണഘടനാ കോടതിയിലേക്ക് മാറ്റുക, പ്രസിഡന്റിന് ആജീവനാന്തം ക്രിമിനൽ നടപടികളിൽ നിന്നു സംരക്ഷണം നൽകുക എന്നിവയും ഈ ഭേദഗതിയുടെ ഭാഗമാണ്.
നിയമമന്ത്രി അസം നസീർ താരാർ രാജ്യസഭയായ സെനറ്റിൽ ഈ ഭേദഗതി ശനിയാഴ്ച അവതരിപ്പിച്ചിരുന്നു. ചെയർമാൻ യൂസഫ് റാസ ഗിലാനി വോട്ടിനിടുന്നതിനു മുൻപ് ചർച്ചയ്ക്കായി ഇതു സഭയുടെ കമ്മിറ്റിക്ക് വിട്ടു. അംഗങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കാനാണ് നീക്കം. നാളെ വോട്ടെടുപ്പ് നടക്കുമ്പോൾ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. സെനറ്റിനു ശേഷം ഇത് നാഷനൽ അസംബ്ലിയിൽ അവതരിപ്പിക്കും. അവിടെയും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണം. നിയമമാകുന്നതിനു പ്രസിഡന്റിന്റെ അംഗീകാരവും വേണം.







