കൊച്ചി: കൊച്ചി പുറങ്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന കപ്പലിലെ കണ്ടെയ്നറുകളിൽ എന്തൊക്കെ വസ്തുക്കളാണ് ഉണ്ടായിരുന്നതിന്റെ പട്ടിക പുറത്ത്. കാൽസ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാൽസ്യം കാർബൈഡാണ് 13 കണ്ടെയ്നറുകളിലുള്ളത്. ഇതു വെള്ളവുമായി ചേർന്നാൽ അസറ്റലിൻ വാതകമുണ്ടാകും. പെട്ടെന്നു തീപിടിക്കുന്നതാണിത്. മനുഷ്യശരീരവുമായി നേരിട്ടുള്ള സമ്പർക്കം പലതരത്തിൽ അപകടകരമാണ്. ഇതിൽ 8 എണ്ണം മുങ്ങിയ കപ്പലിന്റെ അകത്തെ അറയിലും ബാക്കിയുള്ളവ പുറത്തുമാണ്. കണ്ടെയ്നറുകളുടെ പൂർണ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. കപ്പൽ പരിശോധിക്കാൻ കമ്പനി അധികൃതർ ഇന്നെത്തും.
കസ്റ്റംസിന് കൈമാറിയ പട്ടികയിൽ നാലു കണ്ടെയ്നറുകളിൽ ക്യാഷ് (പണം) ആണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് നടന്ന പരിശോധനയിൽ ഇത് കാഷ്യു (കശുവണ്ടി) ആണെന്ന് വ്യക്തമായതായി അധികൃതർ പറയുന്നു. കാൽസ്യം കാർബൈഡും പോളിമർ അസംസ്കൃത വസ്തുക്കളും മാത്രമാണ് അപകടകാരികളായി കണ്ടെയ്നറിലുള്ളത്. പോളിമർ അസംസ്കൃത വസ്തുക്കൾ പ്ലാസ്റ്റിക് പേന മുതൽ കസേര വരെയുള്ള വസ്തുക്കൾ നിർമിക്കുവാനുള്ള അസംസ്കൃത വസ്തുക്കളാണ്. മുഖ്യമായും പെട്രോളിയം ഉൽപ്പന്നങ്ങളായ ഇവയെ വിവിധങ്ങളായ മോൾഡിങ് പ്രക്രിയകളിലൂടെയാണ് മേൽപ്പറഞ്ഞ നിത്യോപയോഗ വസ്തുക്കളാക്കി മാറ്റുന്നത്. തീരത്തടിഞ്ഞ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന പോളിപ്രൊപ്പിലീൻ തരികൾ ഭക്ഷിക്കുന്നത് ജലജീവികളുടെയും പക്ഷികളുടെയും ജീവന് ഭീഷണിയാണ്.
46 കണ്ടെയ്നറുകളിൽ തേങ്ങയും കശുവണ്ടിയും നട്ട്സുമാണ്. 39 കണ്ടെയ്നറുകളിൽ കോട്ടൺ. 71 കണ്ടെയ്നറുകളിൽ സാധനങ്ങളില്ല. 60 കണ്ടെയ്നറുകളിൽ പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കാനുള്ള പോളിമർ അസംസ്കൃത വസ്തു. 87 കണ്ടെയ്നറുകളിൽ തടിയാണ്. 643 കണ്ടെയ്നറുകളെന്നാണ് സർക്കാർ വിശദീകരിച്ചത്. പട്ടികയിലുള്ളത് 640 എണ്ണം. ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്.