റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ച വേഗത്തിലാക്കുന്നതിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് പാരിസിൽ യുക്രെയ്ൻ സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തും. പാരിസിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന Coalition of the willing യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുക്രെയ്നിന്റെ സുരക്ഷ ഉറപ്പ് നൽകുന്നതിനും റഷ്യയുടെ ഭാവി അധിനിവേശങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ള സമാധാന കരാറിനായി കാർണി സമ്മർദ്ദം ചെലുത്തും. അതേസമയം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നടപടിയിലൂടെ പുറത്താക്കിയ സംഭവം പാരിസിലെ ചർച്ചകളിൽ പ്രധാന വിഷയമായേക്കും. വെനസ്വേലൻ ജനതയ്ക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും സമാധാനവും തിരികെ കിട്ടാനുള്ള അവസരത്തെ കാനഡ സ്വാഗതം ചെയ്യുന്നതായി മാർക്ക് കാർണി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച ഹാലിഫാക്സിൽ വെച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ കാർണി, 250 കോടി ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തിനിടെ റഷ്യ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയ യുക്രേനിയൻ കുട്ടികളെ തിരിച്ചെത്തിക്കുന്നതിനും രാജ്യത്തിന്റെ പുനർനിർമ്മാണത്തിനും കാനഡ മുൻകൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.







